ലണ്ടന്‍: രാജ്യത്ത് കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ പുതിയ പദ്ധതിയൊരുക്കി ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക്. അക്രമവാസനയുള്ള ആയിരക്കണക്കിന് കുറ്റവാളികളില്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുക വഴി കുറ്റകൃത്യങ്ങള്‍ തടയിടാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഗ്യാംഗ് അംഗങ്ങള്‍, മോഷണം, പിടിച്ചുപറി, അടിപടി, ഗാര്‍ഹിക പീഡനം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരുടെ മേല്‍ ജി.പി.എസ് നിരീക്ഷണ സംവിധാനം ഘടിപ്പിക്കും. ഇവരുടെ നീക്കങ്ങള്‍ സാറ്റ്‌ലൈറ്റ് വഴി നിരീക്ഷിക്കാന്‍ പോലീസിനോ അധികൃതര്‍ക്കോ സാധിക്കുന്ന വിധത്തിലാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്.

ഒരാള്‍ ഗാര്‍ഹിക പീഡനക്കേസില്‍ അറസ്റ്റിലായി ശിക്ഷ അനുഭവിച്ചതിന് ശേഷമോ കേസ് നടക്കുന്ന സമയത്തോ ഇരയെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ജി.പി.എസ് അലാം പോലീസിന് സൂചന നല്‍കും. ഇര താമസിക്കുന്ന സ്ഥലത്തിനോ പ്രദേശത്തേക്കോ പ്രതിക്ക് കടന്നു ചെല്ലാന്‍ അനുവാദമില്ലെന്നിരിക്കെ ഇത് തെറ്റിക്കുകയാണെങ്കില്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കും. ‘എക്‌സ്‌ക്ലൂസീവ്’ ഏരിയയിലേക്കുള്ള പ്രതിയുടെ പ്രവേശനം നടത്തിയാല്‍ പോലീസിന് മുന്നറിയിപ്പ് ലഭിക്കുന്നതോടെ ഇര ആക്രമിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഇതിന് തടയിടാന്‍ പോലീസിന് കഴിയും. ബി.പി.എസ് ടാഗുകള്‍ നോര്‍ത്ത്-വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് ആന്റ് നോര്‍ത്ത് ഈസ്റ്റ് എന്നീ സ്ഥലങ്ങളില്‍ പുതിയ സ്‌കീം ടെസ്റ്റ് ചെയ്തു കഴിഞ്ഞിട്ടുണ്ട്.

കൂടാതെ ലണ്ടനിലും പുതിയ പദ്ധതി പരീക്ഷാണാടിസ്ഥാനത്തില്‍ നടപ്പിലാക്കി വരുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ സംവിധാനം അക്രമത്തിന് ഇരയായവര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗൌയ്ക്ക് പ്രതികരിച്ചു. ജി.പി.എസ് ടാഗിംഗ് പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് മുതല്‍കൂട്ടാകുമെന്ന കാര്യം ഉറപ്പാണ്. ‘ എക്‌സുക്ലൂഷന്‍ സോണിലേക്ക്’ അക്രമികളുടെ പ്രവേശനമുണ്ടായാല്‍ ഉടന്‍ തന്നെ ജി.പി.എസ് സിഗ്നലുകള്‍ പോലീസിനെ അറിയിക്കും. അതുകൊണ്ടുതന്നെ പുതിയ പദ്ധതി വലിയ മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.