ബംഗളുരു: നഗരപ്രാന്തത്തിലെ സ്‌കൂളില്‍ പുള്ളിപ്പുലിയെത്തിയത് പരിഭ്രാന്തി പരത്തി. പുലിയുടെ ആക്രമണത്തില്‍ മൂന്നു പത്രഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ ആറു പേര്‍ക്കു പരുക്കേറ്റു. ബംഗളുരു വിബ്ജിയോര്‍ സ്‌കൂള്‍ കോമ്പൗണ്ടിലാണ് പുള്ളിപ്പുലി കടന്നത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂളില്‍ കുട്ടികളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
സ്‌കൂളില്‍ പുലി കയറിയ ചിത്രം പകര്‍ത്താനെത്തിയ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. മികച്ച ചിത്രം ലഭിക്കാന്‍ പുലിക്ക് അടുത്തേക്കുപോയതാണു ഫോട്ടോഗ്രാഫര്‍മാര്‍ക്കു വിനയായത്. ക്ലാസ്മുറിക്കുള്ളില്‍ കടന്ന പുലിയെ വാതില്‍അടച്ചാണു കുടുക്കിയത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പുലിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് മൂന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റത്. പുലി ശാന്തനായിരുന്നെന്നും പിടികൂടാനുള്ള ശ്രമമാണു പ്രകോപിതനാക്കിയതെന്നും ബംഗളുരു ഡി.സി.പി. പറഞ്ഞു.