പാലാ: പ്രിയപ്പെട്ട മമ്മിക്ക് പൊന്നോമനകള്‍ നല്‍കിയ അവസാന സമ്മാനമായിരുന്നു ഈ കത്ത്. അയര്‍ലന്‍ഡ് മലയാളികള്‍ക്ക് തീരാദുഃഖം നല്‍കി വിട്ടുപിരിഞ്ഞ ലീമെറിക്കിലെ മലയാളി നേഴ്‌സ് ടിനി സെബാസ്റ്റ്യന് തന്റെ പൊന്നോമനകളായ എട്ടുവസ്സുകാരി റിയയും, നാല് വയസുകാരൻ റിയോണ്‍സും സമര്‍പ്പിച്ച യാതമൊഴിയാണ് സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയ ഏവരെയും ഈറനണിയിച്ചത്. ‘സ്വര്‍ഗത്തില്‍ സന്തോഷമായിരിക്കൂ മമ്മി, ഞങ്ങളുടെ ജീവിതത്തില്‍ ഇത് തീരാനഷ്ടമാണ്, അത്രയധികം മമ്മിയെ സ്‌നേഹിക്കുന്നു’. ഹൃദയ ഭേദകമായ കുരുന്നു വാചകങ്ങള്‍ സ്വര്‍ഗത്തിലിരുന്ന് ടിനി കാണുന്നുണ്ടായിരിക്കണം.

ടിനിയുടെ അപ്രതീക്ഷിത മരണത്തില്‍ നിന്ന് ലീമെറിക്ക് മലയാളികള്‍ ഇതുവരെ മോചിതരായിട്ടില്ല. രോഗം ഭേദമായി താന്‍ തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷ ഏവര്‍ക്കും അവസാന നിമിഷം വരെയുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പാലാ സെന്റ് തോമസ് കത്തീഡ്രലിൽ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് നൂറുകണക്കിന് പേരാണ് എത്തിയത്. ടിനിയെ അവസാനമായി ഒരുനോക്കു കാണാനും അന്ത്യയാത്ര നല്‍കാനും സഹപാഠികളും ബന്ധുക്കളും സുഹൃത്തുക്കളുമായ നിരവധി പേര് പള്ളിയിലും ഭാവനത്തിലുമായി എത്തിച്ചേർന്നു. ലിമറിക് സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നേഴ്‌സായി ജോലി ചെയ്തുവന്ന ടിനി സിറിള്‍ (37) കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ആലപ്പുഴ എടത്വ സ്വദേശിനിയായിരുന്നു. ഗര്‍ഭാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ടിനി, രോഗാവസ്ഥ വിട്ട് തിരിച്ചുവരുമെന്ന പ്രതീക്ഷകള്‍ ഏവര്‍ക്കും ഉണ്ടായിരുന്നെങ്കിലും ഏവരെയും ഞെട്ടിച്ച് ടിനി മരണത്തിന് കീഴടങ്ങുകയായിരുന്നു.

നാട്ടിൽ മൃതദേഹം കൊണ്ടുപോകുന്നതിന് മുൻപേ ലീമെറിക്കിലെ സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ ചാപ്പലിലും, പാട്രിക്‌സ്വെല്ലിലുള്ള മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിൽ വച്ച് നടന്ന പൊതുദര്‍ശനത്തിലും പ്രാര്‍ത്ഥനകളിലും നൂറുകണക്കിന് മലയാളികളും സഹപ്രവര്‍ത്തകരും ടിനിയ്ക്ക് യാത്രാമൊഴിയേകാൻ എത്തിചേർന്നിരുന്നു. അയര്‍ലണ്ട് മലയാളികള്‍ക്ക് തീരാത്ത വേദന നല്‍കിയാണ് പുതുവർഷത്തിൽ ടിനി യാത്രയായത്. ടിനിയുടെ ഭര്‍ത്താവ് സിറില്‍ ജോയിക്കും മക്കള്‍ക്കും സാന്ത്വനമേകാന്‍ അയർലൻഡ് മലയാളികൾ കുടുംബത്തോടൊപ്പം സഹായഹസ്തങ്ങളുമായി മുൻനിരയിൽ തന്നെ ഉണ്ടായിരുന്നു എങ്കിലും പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെ തനിച്ചാക്കി ടിനിയുടെ നിത്യയതയിലേക്കുള്ള യാത്ര കുടുംബത്തിലേയും കൂട്ടുകാരുടെയും കുഞ്ഞുങ്ങളുടെയും ജീവിതത്തിൽ ഒരു നൊമ്പരമായി തീരുന്ന ഒരവസ്ഥ…  ഒരാൾക്കും ഇത്തരത്തിലുള്ള വിധി ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്ന ഒരു സമൂഹത്തെയാണ് ശവസംസ്ക്കാര ചടങ്ങിന് കാണാൻ കഴിഞ്ഞത്.