ഭാര്യയുടെ അമിത വൃത്തി അസഹനീയമായി. ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. ഭാര്യ പുട്ടമണിയെ (38) വെട്ടികൊലപ്പെടുത്തിയ ശേഷം ശാന്തമൂർത്തി (40) തൂങ്ങിമരിക്കുകയായിരുന്നു. 15 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഏഴ് വയസും 12 വയസും പ്രായമുള്ള രണ്ട് കുട്ടികളുമുണ്ട്.

പുട്ടമണിയുടെ അമിത വൃത്തി പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. കുട്ടികളെ ദിവസത്തിൽ 10 തവണയെങ്കിലും കുളിപ്പിക്കും. മറ്റൊരുടെയെങ്കിലും വീട്ടിൽ പോയാലോ ആരെയെങ്കിലും സ്പർശിച്ചാലോ കുളിച്ചതിന് ശേഷമേ വീട്ടിൽ കയറാൻ ശാന്തമൂർത്തിയേയും അനുവദിച്ചിരുന്നുള്ളൂ. കറൻസി നോട്ടുകൾ പോലും കഴുകിയ ശേഷമാണ് ഉപയോഗിക്കുന്നത്.

അന്യമതത്തിലോ ജാതിയിലോപെട്ടവർ വീട്ടിൽ പ്രവേശിക്കുന്നത് പുട്ടമണി വിലക്കിയിരുന്നു. അമിതവൃത്തിയോടൊപ്പം കടുത്ത അന്ധവിശ്വാസവും ഇവർ പുലർത്തി. അയൽവാസികൾ പോലും ഇവരുടെ വീട്ടിൽ കയറാൻ ഭയപ്പെട്ടിരുന്നു. പലപ്പോഴും ഭാര്യയുടെ ഈ സ്വഭാവം ശാന്തമൂർത്തിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഫാം ഹൗസിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. പെട്ടന്നുണ്ടായ ദേഷ്യത്തിൽ ശാന്തമൂർത്തി പുട്ടമണിയെ വെട്ടികൊലപ്പെടുത്തി. തുടർന്ന് വീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.