കൊറോണ വ്യാപനത്തിന്റെ ഭീതിക്കിടെ ഒളിംപിക്സ് ദീപശിഖ ജപ്പാനിലെത്തി.ആഘോഷ പരിപാടികള്‍ ഒന്നും ഇല്ലാതെയാണ് ഗ്രീസില്‍ നിന്നും ദീപശിഖയും കൊണ്ടുവന്നത്. ജപ്പാനിലെ മിയാഗിയിലെ മാറ്റ്സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.

വലിയ ആഘോഷങ്ങളില്ലാതെയാണ് ഏതന്‍സിലെ പനാതെനയ്ക് സ്റ്റേഡിയത്തില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിച്ചത്. കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ പരമാവധി ആളുകളെ ഒഴിവാക്കി ചടങ്ങിന് വേണ്ടി മാത്രമായിരുന്നു ദീപശിഖ പ്രയാണം ആരംഭിച്ചത്. ദീപശിഖ ഏറ്റുവാങ്ങാന്‍ ജപ്പാനില്‍ നിന്നും ആരും എത്തിയില്ല. ഏറെക്കാലമായി ഗ്രീസില്‍ താമസിക്കുന്ന ജാപ്പനീസ് നീന്തല്‍ താരം മുന്‍ ഒളിമ്പിക്‌സ് ചാമ്പ്യന്മാരായ ലെഫ്‌റ്റെരിസ് പെട്രോണിസും(ജിംനാസ്റ്റിക്‌സ്) പോള്‍ വാള്‍ട്ട് ചാമ്പ്യന്‍ കറ്റരീന സ്റ്റെഫാനിഡിയും ഗ്രീക്ക് കായികമന്ത്രിയില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങിയ ശേഷം ജപ്പാന്റെ മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ നവോകോ ഇമോട്ടോയ്ക്ക് ദീപശിഖ കൈമാറി വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. 1996 ഏതന്‍സ് ഒളിമ്പിക്‌സില്‍ ജപ്പാനെ നീന്തലില്‍ പ്രതിനിധീകരിച്ച താരമാണ് ഇമോട്ടോ. യുനിസെഫിന്റെ പ്രതിനിധി കൂടിയായ ഇമോട്ടോയെ അവസാന നിമിഷമാണ് ദീപശിഖ ഏറ്റുവാങ്ങുവാന്‍ ജപ്പാന്‍ നിശ്ചയിച്ചത്.

ജൂലൈ 24 മുതല്‍ ആഗസ്ത് ഒമ്പത് വരെയാണ് ടോക്യോ ഒളിംപിക്സ് നിശ്ചയിച്ചിരിക്കുന്നത്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്സ് മാറ്റിവെക്കണമെന്ന ആവശ്യം പല മേഖലകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ടോക്യാ ഒളിമ്പിക്‌സ് സാധാരണ പോലെ തന്നെ നിശ്ചയിച്ച സമയത്ത് നടക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ഒളിംപിക്സ് നടക്കുകയാണെങ്കില്‍ ആറ് ലക്ഷത്തോളം പേരെയാണ് ജപ്പാന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വീകരിക്കേണ്ടി വരിക. കായികതാരങ്ങള്‍ അടക്കമുള്ളവരുടെ പരിശീലനത്തിനും താമസത്തിനുമൊക്കെ ഇപ്പോള്‍ തന്നെ സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും മാറിയ സാഹചര്യത്തില്‍ കോവിഡ് 19 അകറ്റി നിര്‍ത്തുന്നത് ജപ്പാന് വെല്ലുവിളിയാകും. ഒളിംപിക്സ് നടന്നില്ലെങ്കില്‍ 3 ബില്യണ്‍ ഡോളറാണ്(ഏകദേശം 22500 കോടിരൂപ) ജപ്പാന് സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ മാത്രം നഷ്ടമാവുക. ഏതാണ്ട് 12 ബില്യണ്‍ ഡോളറാണ്(89,000 കോടിരൂപ) ഒളിംപിക്സിനായി ജപ്പാന്‍ ചിലവിട്ടിട്ടുള്ളത്. അതേസമയം ലോകത്തെ ഏറ്റവും വലിയ കായിക മേളക്ക് മുമ്പ് ആവശ്യമായ മുന്നൊരുക്കം നടത്താന്‍ സാധിക്കുന്നില്ലെന്ന പരാതി കായികതാരങ്ങല്‍ നിന്നും ഉയരുന്നുണ്ട്.