ന്യൂഡല്‍ഹി: ബി.ജെ.പി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ടോം വടക്കന്‍. സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച തിരക്കേറിയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ടോം വടക്കന്റെ പ്രസ്താവന. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുമായി ടോം വടക്കന്‍ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഉപാധിയൊന്നുമില്ലാതെയാണ് ബി.ജെ.പിയിലെത്തിയതെന്ന് നേരത്തെ ടോം വടക്കന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൃശൂരില്‍ സീറ്റ് നല്‍കിയാല്‍ വടക്കന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഗ്രസിനോട് വടക്കന്‍ ആവശ്യപ്പെട്ട സീറ്റും തൃശൂരിലേതായിരുന്നു. എന്നാല്‍ സീറ്റ് നല്‍കില്ലെന്ന് തുറന്നു പറഞ്ഞതോടെയാണ് വടക്കന്‍ ബി.ജെ.പിയിലേക്ക് ചേക്കേറിയതെന്നും സൂചനയുണ്ട്. നേരത്തെ കേരളത്തില്‍ നിന്ന് നല്‍കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ടോം വടക്കന്റെ പേരില്ലെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. പത്തനംതിട്ട സീറ്റിലേക്ക് ശ്രീധരനെ ദേശീയ നേതൃത്വം പരിഗണിച്ചാല്‍ സംസ്ഥാനത്ത് വലിയ ഗ്രൂപ്പ് പോരിലേക്ക് കാര്യങ്ങളെത്തുമെന്നാണ് സൂചന.

പത്തനംതിട്ടയില്‍ അല്‍ഫോണ്‍സ് കണ്ണന്താനം മത്സരിക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. എന്നാല്‍ സംസ്ഥാന നേതൃത്വം ഇക്കാര്യം ശക്തമായി എതിര്‍ത്തതായിട്ടാണ് സൂചന. പത്തനംതിട്ട തന്റെ പ്രവര്‍ത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും നേരത്തെ അറിയിച്ചിരുന്നു. കെ. സുരേന്ദ്രനും പത്തനംതിട്ട സീറ്റിനായി അവകാശവാദമുന്നയിച്ചിരുന്നു. എന്നാല്‍ സമവായമെന്ന രീതിയില്‍ തൃശൂര്‍ സീറ്റ് സുരേന്ദ്രന് നല്‍കാനാവും നേതൃത്വം ശ്രമിക്കുക.

പത്തനംതിട്ടയില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍പിള്ളയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മുരളീധരപക്ഷം വിമുഖത പ്രകടപ്പിച്ചതായിട്ടാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചര്‍ച്ചകള്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള, കുമ്മനം രാജശേഖരന്‍, വി. മുരളീധരന്‍ എം.പി. തുടങ്ങിയവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.