നോബല്‍ സമ്മാന ജേതാവും വിഖ്യാത അമേരിക്കന്‍ എഴുത്തുകാരിയുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. ന്യൂയോര്‍ക്കിലെ മോണ്ട്ഫിയോര്‍ മെഡിക്കല്‍ സെന്ററിലായിരുന്നു അന്ത്യം. മോറിസണിന്റെ പ്രസാധാകരായ നോഫ് ആണ് മരണ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

1993 ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും 1988ലെ സാഹിത്യത്തിനുള്ള പുലിറ്റ്സര്‍ പുരസ്‌കാരവും മോറിസണ്‍ നേടിയിട്ടുണ്ട്. നോവലിസ്റ്റ്, ലേഖിക, എഡിറ്റര്‍, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു. നോബല്‍ സമ്മാനം നേടിയ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരിയായ എഴുത്തുകാരിയാണ് ടോണി മോറിസണ്‍.

1931ല്‍ ഒഹായോയിലെ ലോറെയിനില്‍ ജനിച്ച ടോണി മോറിസണ്‍ ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ഈ നോവലിന് 1988ല്‍ പുലിറ്റ്സര്‍ പുരസ്‌കാരവും അമേരിക്കന്‍ ബുക് അവാര്‍ഡും ലഭിച്ചു. 1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരവും ഇതേ പുസ്തകം നേടി.

ആഫ്രിക്കന്‍ അമേരിക്കന്‍ ജീവിതങ്ങള്‍ ആധാരമാക്കി എഴുതിയ മോറിസണിന്റെ നോവലുകള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളായിരുന്നു. 2012ല്‍ ടോണി മോറിസണ് അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം പ്രസിഡന്റ് ബരാക്ക് ഒബാമ സമ്മാനിച്ചിരുന്നു. 1998ല്‍ ബിലൌവ്ഡ് അതേ പേരില്‍ ഓപ്ര വിന്‍ഫ്രെയും ഡാനി ഗ്ലോവറും അഭിനയിച്ച് സിനിമയാക്കിയിട്ടുണ്ട്.

മോറിസന്റെ നോവല്‍ ത്രയത്തിലെ ആദ്യ പുസ്തകമാണ് ബിലൗവ്ഡ്. പിന്നീട് 1992ല്‍ ജാസും 1997ല്‍ പാരഡൈസും പുറത്തിറങ്ങി. 2015ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ഹെല്‍പ് ദി ചൈല്‍ഡ് ആണ് അവസാന പുസ്തകം. ബിലൗവ്ഡ്, സോങ് ഓഫ് സോളമന്‍, സുല, ബ്ലൂവെസ്റ്റ് ഐ, എ മെഴ്സി, ഹോം, പാരഡൈസ് എന്നിവയാണ് പ്രധാനപ്പെട്ട കൃതികള്‍.