ലണ്ടന്‍: പ്രധാനമന്ത്രിപദത്തിലേക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്കും തെരേസ മേയ്ക്ക് പിന്‍ഗാമിയാകാന്‍ യോഗ്യരായവര്‍ ക്യാബിനറ്റില്‍ ഇല്ലെന്ന് അംഗങ്ങള്‍. അടുത്ത നേതാവ് ആരാകണമെന്നത് സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ നടന്ന സര്‍വേയിലാണ് അംഗങ്ങള്‍ ‘നോട്ട’യ്ക്ക് ഭൂരപിക്ഷം നല്‍കിയത്. നിലവില്‍ നേതൃസ്ഥാനത്തേക്ക് സാധ്യത കല്‍പിക്കുന്നവരില്‍ പ്രമുഖരയാവരെപ്പോലും അണികള്‍ സര്‍വേയില്‍ എഴുതിത്തള്ളി. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന് മാത്രമാണ് 10 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാനായത്.

ക്യാബിനറ്റില്‍ ഉള്ളവരെ മാത്രം പരിഗണിക്കാതെ പിന്‍നിരയിലുള്ള നേതാക്കളെയും നേതൃസ്ഥാനത്തേക്ക് പരിഗണന നല്‍കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സമയമായെന്ന് ഈ സര്‍വേയുടെ പശ്ചാത്തലത്തില്‍ ഒരു മുതിര്‍ന്ന ടോറി നേതാവ് പറഞ്ഞു. കണ്‍സര്‍വേറ്റീവ് വെബ്‌സൈറ്റ് നടത്തുന്ന പ്രതിമാസ സര്‍വേയിലാണ് നേതാക്കള്‍ക്ക് അണികളിലുള്ള സ്വാധീനം കുറഞ്ഞതായി വ്യക്തമായത്. സര്‍വേയില്‍ പങ്കെടുത്ത 1200 അംഗങ്ങളില്‍ 34 ശതമാനം ആളുകള്‍ നേതൃസ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട പേരുകൡ ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമാക്കി.

20 ശതമാനത്തില്‍ താഴെയാണ് ഡേവിഡ് ഡേവിസിന് ലഭിച്ച പിന്തുണ. ബോറിസ് ജോണ്‍സണ് 9 ശതമാനവും ക്യാബിനറ്റ് അംഗമല്ലാത്ത ഡൊമിനിക് റാബിന് 8 ശതമാനവും പിന്തുണ ലഭിച്ചു. സര്‍ക്കാരിന്റെ ബ്രെക്‌സിറ്റ് സമീപനത്തെ വിമര്‍ശിച്ച ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടിന് 5 ശതമാനം വോട്ടുകളേ നേടാനായുള്ളൂ. ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് സെക്രട്ടറി പ്രീതി പട്ടേല്‍, ഹോം സെക്രട്ടറി ആംബര്‍ റൂഡ് എന്നിവര്‍ക്കും 5 ശതമാനം പിന്തുണ ലഭിച്ചു.