ലണ്ടന്‍: പ്രധാനമന്ത്രി തെരേസ മേയ് ക്രിസ്മസോടെ സ്ഥാനമൊഴിയണമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ആവശ്യം ഉയരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസിന്റെ പേരാണ് ഇവര്‍ നിര്‍ദേശിക്കുന്നത്. ഒബ്‌സര്‍വര്‍ നടത്തിയ ഒരു സര്‍വേയിലാണ് മേയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം പുറത്തു വന്നത്. എന്നാല്‍ തെരേസ മേയ് നേതൃസ്ഥാനത്തു നിന്ന് മാറണമെന്ന അഭിപ്രായം അറിയിച്ചത് 22 ശതമാനം ആളുകള്‍ മാത്രമാണ്. 71 ശതമാനം പേര്‍ അവര്‍ പ്രധാനമന്ത്രി സ്ഥാനത്ത് തുടരണമെന്ന് തന്നെയാണ് വ്യക്തമാക്കിയത്.

എന്നാല്‍ ഒരു തെരഞ്ഞെടുപ്പ് കൂടി നടക്കുമോ എന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്. തെരഞ്ഞെടുപ്പിനു ശേഷം തന്റെ പൂര്‍ണ്ണാധികാരം വീണ്ടെടുക്കാന്‍ തെരേസ മേയ്ക്ക് സാധിച്ചേക്കില്ലെന്ന് കണ്‍സര്‍വേറ്റീവിന്റെ മുന്‍നിര നേതാക്കള്‍ കരുതുന്നതായി സണ്‍ഡേ ടെലിഗ്രാഫ് പറയുന്നു. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ ബ്രിട്ടന്റെ അഭിപ്രായങ്ങള്‍ക്ക് കാര്യമായ പരിഗണന കിട്ടുന്നത് ഈ മോശം അവസ്ഥ മൂലം ഇല്ലാതായേക്കുമെന്ന ആശങ്കയും ഇവര്‍ ഉയര്‍ത്തുന്നു. ക്രിസ്മസിനു ശേഷം നേതൃസ്ഥാനത്തു നിന്ന് മേയ് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി പ്രതിനിധി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

ഈ സമ്മര്‍ ഇടവേളയില്‍ നേതൃമാറ്റത്തെക്കുറിച്ച് മേയ് ആലോചിക്കണമെന്നും മറ്റൊരു നേതൃതെരഞ്ഞെടുപ്പിലേക്ക് നയിച്ച് പാര്‍ട്ടിക്ക് കൂടുതല്‍ തകരാറുണ്ടാകാത്ത വിധത്തില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. പാര്‍ട്ടിയുടെ താഴേക്കിടയിലുള്ള അംഗങ്ങളില്‍ നേതാവാകാന്‍ യോഗ്യന്‍ ഡേവിഡ് ഡേവിസ് ആണെന്ന വികാരം ശക്തമാണ്. 1000 പാര്‍ട്ടി അംഗങ്ങളില്‍ നടത്തിയ മറ്റൊരു സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്.