ലണ്ടന്‍: യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കമമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവ് മന്ത്രി. പുതുതായി നിയനിക്കപ്പെട്ട ഫസ്റ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഡാമിന്‍ ഗ്രീന്‍ ആണ് ഈ അഭിപ്രായം പ്രകടിപ്പിച്ചത്. യുവാക്കളും വിദ്യാസമ്പന്നരുമായ വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനായി ഇത്തരം നീക്കങ്ങള്‍ ആവശ്യമാണെന്ന് തിങ്ക്ടാങ്ക് ആയ ബ്രെറ്റ് ബ്ലൂവുമായി സംസാരിക്കുമ്പോള്‍ ഗ്രീന്‍ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടോറികള്‍ക്ക് ഭൂരുപക്ഷം നഷ്ടപ്പെടാന്‍ കാരണമായത് യുവാക്കളായ വോട്ടര്‍മാര്‍ തഴഞ്ഞതു മൂലമാണെന്ന് വ്യക്തമായിരുന്നു.

തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം നടത്തിയ ലേബറിന്റെ പ്രകടനപത്രികയില്‍ യൂണിവേഴ്‌സിറ്റി ട്യൂഷന്‍ ഫീസുകള്‍ കുറയ്ക്കുമെന്ന് വാഗ്ദാനം ഉണ്ടായിരുന്നു. ഫീസുകള്‍ ഉയര്‍ത്തുന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കുകയേ ഉള്ളുവെന്ന അഭിപ്രായമാണ് ഗ്രീനിനും ഉള്ളത്. ഫീസ് കുറച്ചാലും ഈ നിലവാരം നിലനിര്‍ത്തണമെങ്കില്‍ നികുതികള്‍ കൂട്ടണമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിവേഴ്‌സിറ്റികളിലേതുപോലെ 600ലേറെ ആളുകള്‍ തിങ്ങിനിറഞ്ഞ ലെക്ചര്‍ ഹാളുകളൊന്നും ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ കാണാനാകില്ലെന്നും അത്രയും ഗുണനിലവാരം ഇവിടെ വിദ്യാഭ്യാസത്തില്‍ ലഭിക്കുന്നുണ്ടെന്നും ഗ്രീന്‍ വ്യക്തമാക്കി.

ഫീസ് കുറയ്ക്കണമെന്നാണ് താല്‍പര്യമെങ്കില്‍ യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസം ലഭിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായേ പറ്റൂ. അല്ലെങ്കില്‍ ഇപ്പോള്‍ ലഭിക്കുന്ന നിലവാരം കുറയും. ഇതൊന്നുമല്ലെങ്കില്‍ നികുതികള്‍ വര്‍ദ്ധിപ്പിച്ച് ആവശ്യമായ പണം കണ്ടെത്താമെന്നും ഗ്രീന്‍ പറഞ്ഞു. ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യണമെന്നും ഗ്രീന്‍ ആവശ്യപ്പെട്ടു.