ബ്രിട്ടീഷ് സഞ്ചാരിയെ ഭീമന്‍ സ്രാവ് കൊന്ന് തിന്നതായി റിപ്പോര്‍ട്ട്. മഡഗാസ്‌കറിന് സമീപമുള്ള ഫ്രഞ്ച് ദ്വീപായ റീയൂണിയനിലാണ് ഭാര്യയുടെ നാല്‍പ്പതാം പിറന്നാളാഘോഷത്തിനിടെ സ്‌കോട്ടിഷ്‌ പൗരനായ മാര്‍ട്ടിന് ടോണറിനെ കാണാതായത്. ശനിയാഴ്ച ഒറ്റയ്ക്ക് നീന്തുന്നതിനിടെ ശ്വസന സഹായിയുമായി വെള്ളത്തിലേക്ക് ഊളിയിട്ട ഭര്‍ത്താവ് റിച്ചാര്‍ഡ് മാര്‍ട്ടിന്‍ ടോണറിനെ (44) പിന്നീട് കാണാതാവുകയായിരുന്നു.

സുരക്ഷിത വിനോദ സഞ്ചാര കേന്ദ്രമെന്ന് പ്രശസ്തമയ റീയൂണിയനില്‍ ഒരാഴ്ച സമയം ചിലവിടാനാണ് ഇവരെത്തിയത്. ഭാര്യയുടെ പരാതിയില്‍ ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പടെ ഉപയോഗിച്ച്‌ തിരച്ചില്‍നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടയില്‍ മനുഷ്യര്‍ക്ക് ഭീഷണിയായ നാല് ടൈഗര്‍ സ്രാവുകളെ പിടികൂടിയിരുന്നു. പിന്നീട് ഇവയിലൊന്നിന്റെ വയറ്റില്‍ കണ്ടെത്തിയ മുറിഞ്ഞ കൈകളാണ് ടോണറുടെ മരണം സംബന്ധിച്ച്‌ സൂചന നല്‍കിയത്. മരിച്ചത് റിച്ചാര്‍ഡ് ടോണര്‍ ആണെന്ന് കൈവിരലിലെ വിവാഹ മോതിരം ഭാര്യ തിരിച്ചറിഞ്ഞതോടെ ഡി.എന്‍.എ പരിശോധന നടത്തി അധികൃതര്‍ ഇത് സ്ഥിരീകരിക്കുകയായിരുന്നു.