ലണ്ടന്‍: വായു മലിനീകരണത്തിന്റെ ഫലമായി കൂട്ടമരണങ്ങള്‍ ഇല്ലാത്തിടത്തോളം ഇക്കാര്യത്തില്‍ അടിയന്തര സാഹചര്യം ഇല്ലെന്ന് എന്‍വയണ്‍മെന്റ് സെക്രട്ടറി ആന്‍ഡ്രിയ ലീഡ്‌സം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള പദ്ധതികള്‍ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് വിവാദ പരാമര്‍ശവുമായി ലീഡ്‌സം എത്തിയത്. അന്തരീക്ഷത്തില്‍ അനിയന്ത്രിതമായി വ്യാപിക്കുന്ന നൈട്രജന്‍ ഡയോക്‌സൈഡിന്റെ അളവ് നിയന്ത്രിക്കാനുള്ള നടപടികള്‍ എടുക്കാതെ നടപടികള്‍ വൈകിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഡീസല്‍ വാഹനങ്ങളില്‍ നിന്നാണ് ഈ വിഷവാതകം അന്തരീക്ഷത്തില്‍ എത്തുന്നത്.

തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നയങ്ങള്‍ രഹസ്യമായി നടപ്പാക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നു. തന്റെ കൈകള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതായി സെക്രട്ടറി അവകാശപ്പെടുന്നതിനെയും ലേബര്‍ വിമര്‍ശിക്കുന്നു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ ഈ നിയന്ത്രണങ്ങള്‍ എടുത്തു കളയാവുന്നതാണ്. എന്നാല്‍ പ്രത്യേക അടിയന്തര സാഹചര്യങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ ഇത്തരം നടപടികള്‍ എടുക്കാറുള്ളതെന്ന് ലീഡ്‌സം വ്യക്തമാക്കി.

ഭക്ഷ്യവിഷബാധ പോലെയുള്ളവ സംഭവിക്കുമ്പോളും മറ്റുമാണ് അടിയന്തര നടപടികള്‍ എടുക്കേണ്ടതായി വരുന്നത്. എന്നാല്‍ വായു മലിനീകരണം അത്തരത്തില്‍ വ്യത്യസ്തമായ ഒന്നല്ലെന്നാണ് ലീഡസം പറയുന്നത്. വര്‍ഷത്തില്‍ 40,000 അകാല മരണങ്ങള്‍ക്ക് കാരണമാകുന്ന വായു മലിനീകരണം അടിയന്തര പ്രാധാന്യമര്‍ഹിക്കുന്ന പ്രശ്‌നമല്ലെന്നാണോ എന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്. എന്നാല്‍ അടിയന്തരം എന്ന വാക്ക് ലീഡ്‌സം ഉപയോഗിച്ചില്ല.