തിരുവനന്തപുരം : തനിക്കെതിരെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനും മുന്‍ അംബാസഡറുമായ ടി.പി. ശ്രീനിവാസന്‍. യാതൊരു പ്രകോപനവുമില്ലാതെയാണ് സമരക്കാര്‍ തന്നെ മര്‍ദ്ദിച്ചത്. താന്‍ പ്രകോപനപരമായ യാതൊരു പരാമര്‍ശങ്ങളും നടത്തിയിട്ടില്ല. മര്‍ദ്ദനമേറ്റശേഷവും താന്‍ അവരോട് സ്‌നേഹപൂര്‍വമാണ് പെരുമാറിയത്. ഇപ്പോഴത്തെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ശ്രീനിവാസന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോവളത്ത് ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന് എത്തിയ ശ്രീനിവാസനെ എസ്എഫ്‌ഐ നേതാവ് കരണത്തടിച്ചു വീഴ്ത്തിയ സംഭവമാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. സമരം ചെയ്യുന്ന പ്രവര്‍ത്തകരെ മോശം വാക്കുകള്‍ ഉപയോഗിച്ച് ശ്രീനിവാസന്‍ അഭിസംബോധന ചെയ്തുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൊലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ഇത്തരത്തിലൊരു വാദം ഉയര്‍ന്നത്. ശ്രീനിവാസനെ കരണത്തടിച്ചു വീഴ്ത്തിയ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ശരതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.