കേരളം പ്രളയക്കെടുതി അനുഭവിച്ച ദിനങ്ങളില്‍ ഒന്നില്‍ മലപ്പുറത്തെ സഫ്‌വാന്‍ എന്ന യുവാവിന്റെ വീട്ടില്‍ കല്യാണത്തിന്റെ സന്തോഷവും ഉത്സാഹവും ഉയര്‍ന്നു കേള്‍ക്കയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 12-ഞായറാഴ്ച ആയിരുന്നു മലപ്പുറം പെരിങ്ങാവ് കൊടപ്പറമ്പ് മാന്ത്രമ്മല്‍ സഫ്‌വാന്റെയും ജംഷീനയുടെയും വിവാഹം.

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം പുലരുമ്പോള്‍ ആ വീട്ടിലേക്ക് അലമുറയും നിലവിളിയും കടന്നു വരാനിരിക്കയാണെന്ന് ആരുടേയും സ്വപ്നത്തില്‍ പോലും തോന്നിയില്ല.

ഓഗസ്റ്റ് 15-ബുധനാഴ്ച, അയല്‍വാസിയും കൂട്ടുകാരനുമായ പാണ്ടികശാല അസ്‌ക്കറിന്റെ വീടിന്റെ മണ്ണിടിച്ചില്‍ കണ്ട് തങ്ങളുടെ വീടിന് പിന്നില്‍ വെച്ചിരുന്ന കോഴിക്കൂട് മാറ്റാന്‍ പോയതായിരുന്നു സഫ്‌വാനും പിതാവ് മുഹമ്മദലിയും.

പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഓടിമാറാന്‍ പോലും സഫ്‌വാനും മുഹമ്മദലിയ്ക്കും അവസരം കിട്ടിയില്ല. അതിന് മുമ്പായി തന്നെ അവരുടെ മേലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പുതിയ ജീവിതം സ്വപ്നം കണ്ടു ഉയര്‍ന്ന കല്യാണപ്പന്തലിലേക്ക് വീണ്ടും എത്തിയത് സഫ്‌വാന്റെ മൃതദേഹമായിരുന്നെന്ന് മാത്രം.

പുതിയ ജീവിതം തുടങ്ങി രണ്ടാം ദിവസം തന്നെ ഉരുള്‍പൊട്ടലില്‍ സഫ്‌വാന്‍ ജംഷീനയെ തനിച്ചാക്കി പോയ്മറഞ്ഞു. കല്യാണത്തിനായി ഒരുക്കിയ അതേ പന്തലില്‍ തന്നെ സഫ്‌വാന്റെ സംസ്‌ക്കാര ചടങ്ങുകളും നടന്നു.