ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സമത്വത്തിനായി രാജ്യത്തു നടന്നു വന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായി ട്രായി നിലപാട്. ഇന്ത്യയില്‍ ഒരേ ഡാറ്റ നിരക്കില്‍ ഇന്റര്‍നെറ്റിലെ എല്ലാ ഉള്ളടക്കവും ലഭിക്കുമെന്ന് ട്രായ് അറിയിച്ചു. ഇതു ലംഘിക്കുന്നവരില്‍ നിന്ന് പ്രതിദിനം 50,000 രൂപ വരെ പിഴ ഈടാക്കാനും നിര്‍ദേശമുണ്ട്. പേസ്ബുക്കിന്റെ സൗജന്യ ഇന്റര്‍നെറ്റ് പദ്ധതിക്കാണ് ഈ തീരുമാനം തിരിച്ചടിയായത്. ഇന്റര്‍നെറ്റ്.ഓര്‍ഗ് എന്ന പ്ലാറ്റ്‌ഫോമാണ് ഫേസ്ബുക്ക് ആദ്യം അവതരിപ്പിച്ചത്.
ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളുമായി ചേര്‍ന്ന് അവതരിപ്പിച്ച പദ്ധതി ഇന്റര്‍നെറ്റ് എന്ന പേര് ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയേത്തുടര്‍ന്ന് പിന്‍വലിച്ചു. നെറ്റ് ന്യൂട്രാലിറ്റി ക്യാംപെയ്‌നുകള്‍ ശക്തമായതോടെ പിന്‍വലിച്ച ഇത് പിന്നീട് ഫ്രീബേസിക്‌സ് എന്ന പേരില്‍ അവതരിപ്പിക്കുകയും ഇതിനനുകൂലമായ പ്രചാരണത്തിന് ഫേസ്ബുക്ക് ഉപയോക്താക്കളെ ഉപയോഗിക്കുകയും ചെയ്തിരുന്നു. നെറ്റ് സമത്വത്തിനു വേണ്ടി ഇന്ത്യയില്‍ നിരവധി ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളാണ് നടന്നത്. കഴിഞ്ഞ മാസം 21ന് ഈ വിഷയവുമായി ബന്ധപ്പെട്ട് ട്രായ് ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. പൊതുജനാഭിപ്രായവും ട്രായ് തേടിയിരുന്നു.

ഇന്റര്‍നെറ്റ് സമത്വത്തിനായി ഏതാണ്ട് 20 ലക്ഷത്തോളം മെയിലുകള്‍ ട്രായിക്ക് ലഭിച്ചതായാണു സൂചന. വ്യത്യസ്ത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വിവേചനപരമായ നിരക്ക് പാടില്ലെന്ന് സര്‍വീസ് ദാതാക്കള്‍ക്ക് ട്രായ് കര്‍ശന നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ സേവന ദാതാക്കള്‍ ഏതെങ്കിലും സ്ഥാപനങ്ങളുമായോ വ്യക്തികളുമായോ മറ്റേതെങ്കിലും തരത്തിലോ ഒരു കരാറിലും ഏര്‍പെടാന്‍ പാടില്ല. ട്രായ് നിര്‍ദേശം ലംഘിക്കുന്ന സേവന ദാതാക്കള്‍ക്ക് പ്രതിദിനം 50,000 രൂപ പിഴ ഈടാക്കും. പൊതുജനാഭിപ്രായം പരിഗണിച്ചാണ് നടപടിയെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ്.ശര്‍മ അറിയിച്ചു.