ആണായി പിറന്ന് പെണ്ണെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ററാണ് അക്കായ് പദ്മശാലി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും അക്കായ് പദ്മശാലിയുടെ പേരിലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട മുഖം കര്‍ണ്ണാടകക്കാരിയായ അക്കായ് പദ്മശാലിയുടേതായിരുന്നു….

“എട്ടു വയസ്സായിരുന്നു എനിക്കന്ന്. ഒരുപാട് കുസൃതികള്‍ കാണിച്ചു നടന്നിരുന്ന പ്രായം. എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഏകാന്തതയെ അത്രയേറെ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് ഒറ്റയ്ക്കിരിക്കുമ്പോഴായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാവരും പുറത്തുപോകുമ്പോള്‍ ഞാനെന്റെ തല തോര്‍ത്ത് കൊണ്ട് പൊതിയും. പിന്നെ അമ്മയുടെ കണ്‍മഷിയും ലിപ്സ്റ്റിക്കും ഉപയോഗിച്ച് മേക്കപ്പ് ചെയ്യും.

അമ്മയുടെ ബ്രായും സാരിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു പെണ്ണിനെ പോലെയാകും. എന്റെ ശരീരം ആണിന്റേതല്ല പെണ്ണിന്റേതാണെന്ന് ഞാന്‍ എന്നോടു തന്നെ പറയും. വീട്ടില്‍ ഞാനൊരു പെണ്ണാണെന്ന് മനസിലാക്കിയത് ആ കണ്ണാടി മാത്രമായിരുന്നു. അന്നെല്ലാം എന്റെയുള്ളിലെ പെണ്ണ് ഏറെ വേദനിച്ചിരുന്നു. വീട്ടുകാരോട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് പേടിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു ഭൂകമ്പം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാനാ വീട്ടില്‍ കഴിഞ്ഞത്. എന്റെ യാഥാസ്ഥിതിക കുടുംബത്തിന് ഞാനൊരു അധികപ്പറ്റാകുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

അക്കാലത്ത് എന്റെ ഏക ആശ്വാസം സ്‌കൂള്‍ നാടകങ്ങളായിരുന്നു. നാടകങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തത് പെണ്‍വേഷങ്ങളായിരുന്നു. അതെന്നോട് തന്നെ ഞാന്‍ കാണിച്ച നീതിയായിരുന്നു. ജഗദീഷെന്ന എന്നെ ഒരു പെണ്ണായി നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. പെണ്‍വേഷത്തിന്റെ പേരില്‍ എന്റെ സഹപാഠികള്‍ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുമായിരുന്നു.

പോരാത്തതിന് ദേഹത്തുനിന്ന് ചോര പൊടിയുന്നതു വരെ റൂളര്‍ ഉപയോഗിച്ച് അവരെന്നെ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുര്‍ബലമായ ശരീരപ്രകൃതിയുളള ഞാന്‍ തിരിച്ചടിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒരിക്കല്‍ നിനക്ക് എന്താണ് ഉളളതെന്ന് ഞങ്ങളെ കാണിക്കൂവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ എന്നെ പരിഹസിച്ചു. പിന്നീട് ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരെന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കാമം ശമിപ്പിക്കാനുളള കേവലം ഉപകരണം മാത്രമായിരുന്നു ഞാന്‍.

എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാന്‍ അനുഭവിച്ചത് കടുത്ത അപമാനവും പരിഹാസവും മാത്രമായിരുന്നു. എന്നെ ഓര്‍ത്ത് എന്റെ മാതാപിതാക്കളുടെ തല താഴ്ന്നു. അവര്‍ക്ക് എന്നെപ്പറ്റി പറയുന്നത് തന്നെ ലജ്ജയായിരുന്നു. ഒരുപക്ഷെ, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നിരിക്കണം. എന്റെയുള്ളിലെ സ്ത്രീത്വം മാറാന്‍ തിളച്ച വെളളം കാലില്‍ ഒഴിച്ചാല്‍ മതിയെന്നായിരുന്നു അച്ഛന് ഒരു സുഹൃത്തില്‍ നിന്നും കിട്ടിയ ഉപദേശം. ശുദ്ധഗതിക്കാരനായ എന്റെ അച്ഛന്‍ അത് അക്ഷരംപ്രതി അനുസരിച്ചു.

പിന്നീടുള്ള മൂന്നു മാസക്കാലം കഠിനമായ യാതനകളുടെതായിരുന്നു. കടുത്ത വേദന കാരണം എനിക്ക് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. അപ്പോഴെല്ലാം മരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, അതിനും മനസ് അനുവദിച്ചില്ല. എന്റെ ശരീരത്തിന്റെ പ്രത്യേകത ഒരു തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തില്‍ ഞാന്‍ സ്വയം ഉപദ്രവിക്കുന്നത് നിര്‍ത്തി. പിന്നീടാണ് ഞാന്‍ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനൊപ്പം കൂടിയത്. ഇതോടെയാണ് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ആദ്യ നാളുകളില്‍ ഭിക്ഷയെടുത്തും ശരീരം വിറ്റുമായിരുന്നു ഞാന്‍ ജീവിച്ചത്.

നാലു വര്‍ഷത്തോളം 20 രൂപ നിരക്കില്‍ ഓറല്‍ സെക്‌സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം പോലും സമാഹരിച്ചത്. അക്കാലത്ത് ഞാന്‍ ചെയ്യാത്ത തൊഴിലുകളില്ലായിരുന്നു. 2004ല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു സംഘടനയില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റം സംഭവിക്കുന്നത്. പിന്നീട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ഓണ്‍ഡേഡേ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. അതിനുശേഷം സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു എന്റെ ജീവിതം മാറിയത്.

എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി, അതിനു വിലയുണ്ടായി. ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. നേട്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും, ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് എന്റെ വിവാഹമായിരുന്നു. എന്നെ അടുത്തറിയുന്ന, സ്‌നേഹിക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കര്‍ണ്ണാടകത്തിലെ ആദ്യത്തെ ഭിന്നലിംഗക്കാരിയുടെ വിവാഹമായിരുന്നു അത്. ദിവസങ്ങള്‍ക്ക് മുന്‍പ് 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധികേട്ട് ഞാന്‍ കരഞ്ഞുപോയി. കാരണം, ഇപ്പോള്‍ ഞങ്ങള്‍ക്കും ശ്വസിക്കാമെന്നായിരിക്കുന്നു.