ആലുവയില്‍ ഭിന്നലിംഗക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മഹാരാഷ്ട്ര സത്താറയില്‍ ടയര്‍ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂര്‍ അന്നമനട വെണ്ണൂപ്പാടം കളത്തില്‍ കെ.കെ. അഭിലാഷ് കുമാര്‍ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അന്നമനടയിലെ ബന്ധുവീട്ടില്‍ നിന്നാണു പ്രതിയെ റൂറല്‍ എസ് പിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്.

ഗൗരിയുടെ ഒപ്പം ഉണ്ടായിരുന്നവരെ കണ്ടെത്തി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണു പോലീസ് അഭിലാഷിനെ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചത്. തമിഴ്‌നാട് ചിന്നസേലം സ്വദേശി ഗൗരി മുരികേശന്‍ കഴിഞ്ഞ 14 നു വൈകുന്നേരമാണ് കൊല്ലപ്പെട്ടത്്.

ആലുവ സെന്റ് സെവ്യേഴ്‌സ് കോളേജിനു പിന്‍വശം റെയില്‍വേ പാളത്തില്‍ നിന്നു പെരിയാര്‍ കടവിലേയ്ക്ക് ഇറങ്ങുന്ന ഭാഗത്തു പിറ്റേന്നു വൈകുന്നേരമാണു ഗൗരിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അറസ്റ്റിലായ യുവാവ് പോലീസിനോടു പറഞ്ഞത് ഇങ്ങനെ. പ്രകൃതി വിരുദ്ധ പീഡനത്തിനു ഗൗരി അഭിലാഷിനെ നിര്‍ബന്ധിച്ചു എങ്കിലും അഭിലാഷ് വഴങ്ങിയില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയായിരുന്നു. അടിപിടിക്കിടയില്‍ അഭിലാഷിനെ ഗൗരി കമ്പു വച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളില്‍ പിടിച്ച് വലിച്ച് അഭിലാഷ് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നു വലിച്ചിഴച്ചു താഴേയ്ക്കു നീക്കിയ ശേഷം ആസ്ബറ്റോസ് ഷീറ്റ് മുകളിലേയ്ക്കു വലിച്ചിട്ടു. അറസ്റ്റിലായ അഭിലാഷ് 14 ന് പുലര്‍ച്ചെയാണു പൂനയില്‍ നിന്നും ട്രെയിനില്‍ ആലുവയില്‍ വന്നിറങ്ങിയത്. മദ്യപിച്ച് റെയില്‍വേ പരിസരത്ത് കിടന്നുറങ്ങുന്നതിനിടയല്‍ പേഴ്‌സ് നഷ്ടമായി. തുടര്‍ന്നു റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു കറങ്ങി നടക്കുന്നതിനിടയിലായിരുന്നു ഗൗരിയെ കണ്ടത്. ഗൗരി വിളിച്ചത് അനുസരിച്ചാണ് ഒപ്പം ചെന്നത് എന്ന് അറസ്റ്റിലായ അഭിലാഷ് പറയുന്നു.