സ്വന്തം ലേഖകന്‍

ബോംബെ : 23 വയസ്സിനുള്ളില്‍ കോടീശ്വരനായ തൃഷ്നീത് അറോറ തന്റെ ജീവിതത്തിലൂടെ തോല്‍വി വിജയത്തിന്റെ ചവിട്ടു പടികള്‍ ആണെന്ന് തെളിയിച്ചിരിക്കുകയാണ്. എട്ടാം ക്ലാസില്‍ തോറ്റു സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ട തൃഷ്നീത് ഇന്ന് റിലയന്‍സ് പോലുള്ള കമ്പനികളേയും സ്വന്തം ഉപഭോക്താവാക്കാന്‍ സാധിച്ച ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ ഉടമ ആണ് .


സ്വപ്നങ്ങള്‍ക്ക് പിറകെ പോയി വിജയങ്ങള്‍ കീഴടക്കിയ തൃഷ്നീതിന്റെ കഥ എല്ലാവര്‍ക്കും ഒരു പ്രചോദനമാണ് . കമ്പ്യൂട്ടര്‍ സുരക്ഷാ രംഗത്ത് വിദഗ്ധനായ തൃഷ്നീത് എത്തിക്കല്‍ ഹാക്കിംങ് തിരഞ്ഞെടുത്തത് അതിനോടുള്ള അമിതമായ താല്പര്യം കൊണ്ട് തന്നെ ആണ് . ഇന്ന് ഇന്ത്യയില്‍ നാല് ബ്രാഞ്ചുകളും ദുബൈയില്‍ ഒരു ബ്രാഞ്ചുമുള്ള സ്ഥാപനമായി വളര്‍ന്നിരിക്കുകയാണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ്.

ഒരു ബില്യണ്‍ ഡോളറിന്റെ സൈബര്‍ സുരക്ഷാ സ്ഥാപനം ആരംഭിക്കുക എന്നതാണ് തൃഷ്നീതിന്റെ നിലവിലുള്ള സ്വപ്നം . തൃഷ്നീതിന്റെ ജീവിത വിജയ കഥയെ ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക്ക് പേജ് വിവരിക്കുന്നുണ്ട് . അതില്‍ കുഞ്ഞു തൃഷ്നീതിനെ കുറിച്ചും എഴുതിയിട്ടുണ്ട് . ചെറുതായിരിക്കുമ്പോള്‍ തന്നെ കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കുന്നതിനേക്കാള്‍ തൃഷ്നീതിന് താല്പര്യം അവ തുറന്നു എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയുവാന്‍ ആയിരുന്നു എന്ന് ഇതില്‍ കുറിച്ചിട്ടുണ്ട്.

വീട്ടില്‍ കമ്പ്യൂട്ടര്‍ വാങ്ങിയതോടെ തൃഷ്നീതിന്റെ ജീവിതം മാറി മറഞ്ഞു . ആവേശഭരിതനായി തൃഷ്നീത് . മകന്‍ കമ്പ്യൂട്ടറില്‍ ഒരുപാട് സമയം ചിലവഴിക്കുന്നത് കണ്ടു ആശങ്കയിലായി തൃഷ്നീതിന്റെ രക്ഷിതാക്കള്‍ കമ്പ്യൂട്ടറിനു പാസ്വേഡ് സെറ്റ് ചെയ്തു . ദിവസങ്ങള്‍ക്കകം തന്നെ തൃഷ്നീത് പാസ്വേഡ് കണ്ടെത്തി . അതായിരുന്നു തൃഷ്നീതിന്റെ ആദ്യ ഹാക്കിങ് അനുഭവം . ഇതറിഞ്ഞ തൃഷ്നീതിന്റെ പിതാവ് ദേഷ്യപ്പെടുകയല്ല ഉണ്ടായത് . പകരം തൃഷ്നീതിന് സ്വന്തമായി ഒരു കമ്പ്യൂട്ടര്‍ വാങ്ങി നല്‍കി അദ്ദേഹം . മകന്റെ താല്പര്യം നല്ല രീതിയില്‍ മനസിലാക്കിയ രക്ഷിതാക്കള്‍ എട്ടാം ക്ലാസ് തോറ്റപ്പോള്‍ പഠനം നിര്‍ത്താനുള്ള മകന്റെ തീരുമാനത്തിനെ പിന്തുണയ്ക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു .

ഈ പിന്തുണ ആണ് തൃഷ്നീതിന് വളരുവാനുള്ള വേദി തുറന്നു കൊടുത്തത് . കമ്പ്യൂട്ടറുകളിലെ സോഫ്‌റ്റ്വെയര്‍ കുഴപ്പങ്ങളും മറ്റും പരിഹരിച്ചിരുന്ന തൃഷ്നീത് മെല്ലെ എത്തിക്കല്‍ ഹാക്കിംങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അതിലൂടെ ലഭിച്ച ചെറിയ തുകകള്‍ സ്വരുക്കൂട്ടി വെച്ചാണ് തന്റെ കമ്പനി ഈ ചെറുപ്പക്കാരന്‍ ആരംഭിച്ചത് . പത്തൊമ്പതാം വയസില്‍ ആണ് ടാക് സെക്യൂരിറ്റി സൊല്യൂഷന്‍സ് തൃഷ്നീത് ആരംഭിക്കുന്നത് .

പഞ്ചാബ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ഐടി ഉപദേഷ്ടാവാണ് തൃഷ്നീത് . സിബിഐ യിലേയും ക്രൈം ബ്രാഞ്ചിലേയും ഉദ്യോഗസ്ഥര്‍ക്ക് സൈബര്‍ സുരക്ഷ സംബന്ധിച്ച ക്ലാസുകള്‍ എടുക്കുന്നു ഈ ഇരുപത്തിമൂന്നുകാരന്‍ . തന്റെ ഇഷ്ടങ്ങള്‍ക്കു പിറകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയ , തന്നില്‍ വിശ്വാസം അര്‍പ്പിച്ച മാതാപിതാക്കള്‍ക്കാണ് തൃഷ്നീത് തന്റെ വിജയങ്ങള്‍ സമര്‍പ്പിക്കുന്നത് .