തിരുവനന്തപുരം സംഘര്‍ഷത്തെ തുടര്‍ന്നുള്ള മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി
1 August, 2017, 12:04 pm by News Desk 1

ന്യൂഡല്‍ഹി: തിരവനന്തപുരത്തെ സംഘര്‍ഷത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ സിപിഎം കേന്ദ്ര നേതൃത്വത്തിന് അതൃപ്തി. രോഷപ്രകടനം അനാവശ്യമായിരുന്നുവെന്ന് കേന്ദ്ര നേതാക്കള്‍ വിലയിരുത്തി. ഇന്നലെ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ച ഗവര്‍ണര്‍ പറഞ്ഞിട്ടാണെന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.

തിരുവനന്തപുരം നഗരത്തില്‍ നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന സമാധാന യോഗത്തിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കയര്‍ത്ത് സംസാരിച്ചത്. യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരോട് കടക്കു പുറത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ വികാര പ്രകടനം ദേശീയ തലത്തില്‍ അടക്കം ചര്‍ച്ചയായുരുന്നു. ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇത് വാര്‍ത്തയാക്കിയിരുന്നു. ഇത്തരം ഒരു സംഭവം ഒഴിവാക്കാമായിരുന്നു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. അത് ഒഴിവാക്കിയിരുന്നെങ്കില്‍ ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ല എന്നൊരു വിലയിരുത്തല്‍ കേന്ദ്ര നേതൃത്വത്തിനുണ്ട്.

മാത്രമല്ല ആര്‍എസ്എസ്-ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ സമാധാന ചര്‍ച്ച ഗവര്‍ണറുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന പ്രതീതി ഉയര്‍ത്തിയതിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. യോഗം വിളിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലിന്റെ ആടിസ്ഥാനത്തിലാണ് എന്ന പ്രചരണം ആവശ്യമായിരുന്നു. മാത്രമല്ല സര്‍വകക്ഷി യോഗം വിളിക്കാന്‍ നിര്‍ദേശം നല്‍കിയത് കേന്ദ്ര നേതൃത്വമാണ്.

ഗവര്‍ണര്‍ വിളിച്ചപ്പോള്‍ പോകേണ്ടിയിരുന്നില്ല എന്ന വിലയിരുത്തലും കേന്ദ്ര നേതൃത്വത്തിനുണ്ട്. ഗവര്‍ണറുടെ ഇത്തരം അധികാര പ്രകടനങ്ങളെ സിപിഎം എല്ലാക്കാലത്തും എതിര്‍ത്തിരുന്നുവെന്നും കേന്ദ്ര നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇത്തരത്തിലൊരു കൂടിക്കാഴ്ചയ്ക്ക് ഇരുന്നുകൊണ്ടുക്കേണ്ടിയിരുന്നില്ല എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ് . വായനക്കാരുടെ അഭിപ്രായങ്ങൾ വായനകാരുടേതു മാത്രമാണ്, മലയാളം യുകെ യുടേത് അല്ല .

Comments

Leave a Reply

Your email address will not be published. Required fields are marked *

RELATED NEWS

RECENT POSTS
Copyright © . All rights reserved