തിരുവനന്തപുരത്ത് റേഡിയോ ജോക്കി രാജേഷ് കൊലപ്പെടുത്തിയത് വളരെ ആസൂത്രിതമായെന്ന് പൊലീസ്. ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയും സംഘവും വിവരങ്ങള്‍ കൈമാറിയത് വാട്‌സാപ്പ് വഴിയെന്ന് പൊലീസ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാറ് പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസ് കാറ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.

കൊലപാതകത്തെക്കുറിച്ച് ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തില്‍ നാല് പേരുണ്ടെന്നാണ് ദൃക്‌സാക്ഷി പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. തുടര്‍ന്ന് കായകുളം കേന്ദ്രമായിട്ടുള്ള ക്വട്ടേഷന്‍ സംഘത്തിലെ മൂന്ന് പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഘം സഞ്ചരിച്ച കാറ് വാടകയ്ക്ക് എടുത്ത വ്യക്തിയുടെ സുഹൃത്തുക്കളെക്കുറിച്ചാണ് വിവരം ലഭിച്ചിരിക്കുന്നത്.

കൊലപാതകത്തിന് മുമ്പും പിമ്പും സംഘത്തിലുള്ളവര്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു. ക്വട്ടേഷന്‍ നല്‍കിയാളുമായി വാട്‌സാപ്പ് വഴിയാണ് സംഘത്തിലുള്ളവര്‍ സംസാരിച്ചിരിക്കുക. സംഘത്തിലുള്ളവര്‍ രാജേഷിനെ ദിവസങ്ങളായി നിരീക്ഷിച്ചുട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റുഡിയോയില്‍ രാജേഷ് തനിച്ചാണെന്ന് ഇവര്‍ മനസ്സിലാക്കുന്നതും, രാത്രിയില്‍ കൊലപാതകം നടത്തുന്നതും. വിദേശത്തുള്ള യുവാവാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് മുമ്പുതന്നെ പൊലീസിന് വിവരം ലഭിച്ചിരുന്നു.എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പ്രതികളെ പിടികൂടണം.

പ്രതികളെ പിടികൂടാന്‍ സംസ്ഥാനത്തൊട്ടാകെ പൊലീസ് വലവിരിച്ചിരിക്കുകയാണ്. മാര്‍ച്ച് 27 നാണ് തിരുവന്തപുരം മടവൂരില്‍ കാറിലെത്തിയ സംഘം റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.