ഷുഹൈബ് വധക്കേസ് പ്രതികളുടെ അറസ്റ്റ് വൈകും. നാളെ രാവിലെ അറസ്റ്റ് രേഖപ്പെടുത്താനാണ് സാധ്യത. കീഴടങ്ങിയ സി.പി.എം പ്രവര്‍ത്തകനായ ആകാശ് തില്ലങ്കേരി മറ്റ് പ്രതികള്‍ക്കൊപ്പമുള്ള കൊലപാതം നടന്ന ദിവസത്തെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചു. കൃത്യം നടത്തിയശേഷം കാര്‍ മാറിക്കയറുന്നതാണ് ദൃശ്യങ്ങള്‍. ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ രണ്ടുപേരാണ് പൊലീസില്‍ കീഴടങ്ങിയത്. അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. എന്നാല്‍ എടയന്നൂരുമായി ബന്ധമില്ലാത്തവരാണ് പിടിയിലായതെന്നും ഇവര്‍ക്ക് ഷുഹൈബിനോട് എന്തെങ്കിലും വിരോധമുണ്ടോ എന്ന് അറിയില്ലെന്നും പിതാവ് മുഹമ്മദ്.

കണ്ണൂരിലെ ഷുഹൈബ് വധക്കേസില്‍ രണ്ടുപേര്‍ പൊലീസിന് കീഴടങ്ങി. ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച കേസില്‍ പ്രതികളായ ആകാശ് തില്ലങ്കേരിയും റിജിന്‍ രാജുമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുകയാണ്. കേസില്‍ രാഷ്ട്രീയപരിഗണനയില്ലാതെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ അറിയിച്ചു

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ നേരിട്ട് ബന്ധമുള്ളവരാണ് രാവിലെ മാലൂര്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ആകാശ് തില്ലങ്കേരിയും റിജിന്‍രാജും. ആകാശ് കൃത്യത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലും ഇരുവരും പ്രതികളാണ്. ഇവര്‍ ഉള്‍പ്പെടെ സിപിഎം ബന്ധമുള്ള അഞ്ചുപേരെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ചോദ്യംചെയ്യുകയാണ്. പേരാവൂര്‍, മുഴക്കുന്ന് മേഖലകളിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്നലെ രാത്രിവരെ നടത്തിയ തിരച്ചിലിലാണ് മൂന്നുപേരെ പിടികൂടിയത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായി രാവിലെ പിണറായിയെ സന്ദര്‍ശിച്ച കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍ പറഞ്ഞു.

എന്നാല്‍ കസ്റ്റഡിയിലുള്ളത് യഥാര്‍ഥപ്രതികളാണോ എന്ന് സംശയിക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ കലക്ടറേയും അദ്ദേഹം വിമര്‍ശിച്ചു.

ആറുദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അറസ്റ്റ് ഉണ്ടായാല്‍ ഇപ്പോഴുള്ള പ്രതിഷേധം പ്രതിരോധിക്കാന്‍ പൊലീസിന് കഴിഞ്ഞേക്കും. എന്നാല്‍ യഥാര്‍ഥപ്രതികളെത്തന്നെയാണ് അറസ്റ്റ് ചെയ്യുന്നത് എന്ന് ബോധ്യപ്പെടുത്തല്‍ അതിലുംവലിയ വെല്ലുവിളിയാകും. പൊലീസിനുമാത്രമല്ല സിപിഎമ്മിനും.