തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവിന്‍റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍ . നെയ്യാറ്റിന്‍കര ആറയൂര്‍ സ്വദേശി ബിനുവിന്‍റെ മൃതദേഹമാണ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത് . മൃതദേഹത്തിന് 3 ദിവസത്തെ പഴക്കം. പ്രതിയെന്ന് സംശയിക്കുന്ന സുഹൃത്ത് ഒളിവിലാണ്

കഴിഞ്ഞ ശനിയാഴ്ചയാണ് ബിനുവിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ ബിനുവിനെ കാണാനില്ലെന്ന് കാണിച്ച് പാറശാല പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്വോഷിച്ച് നടക്കുന്നതിനിടയിലാണ് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുന്നത്. ബിനുവിന്‍റെ സുഹൃത്തായ ഷാജിയുടെ വീടിന് സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഡ്രൈവറായ ബിനു കാലങ്ങളായി ഷാജിയുമായി സൗഹൃദത്തിലാണ് . അതേ സമയം ഷാജിയുടെ വീട്ടില്‍ സംഘര്‍ഷം നടന്ന പടുകളും പൊട്ടിച്ചിതറിയ ബിയര്‍ കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഞായറാഴ്ച വീട്ടില്‍ പണിക്കെത്തിയ വിനയകുമാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ബിനുവിനെ കണ്ടതായും എന്നാല്‍ സംഭവം പുറത്ത് പറയുമെന്നായപ്പോള്‍ വിനയകുമാറിനെ ഷാജി മര്‍ദിച്ചതായും പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്.

മൂന്ന് ദിവസം പഴക്കമുളള മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മെഡിക്കല്‍കോളേജിലേക്ക് മാറ്റി . അവിവാഹിതനായ ബിനു സഹോദരന്‍ മോഹനനൊപ്പമാണ് താമസിച്ചിരുന്നത് . ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി. ഷാജി ഒളിവിലാണ്