ബംഗളുരു: വനിതാ കോളജില്‍ രണ്ട് ആണ്‍കുട്ടികള്‍ പഠിച്ചത് മൂന്ന് വര്‍ഷം. പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വി.എച്ച്.ഡി സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോം സയന്‍സിലാണ് രണ്ട് ആണ്‍കുട്ടികള്‍ പ്രവേശനം നേടി മൂന്ന് വര്‍ഷത്തോളം പഠിച്ചത്. യഥാക്രമം 2012ലും 2013ലും ബാംഗ്ലൂര്‍ സര്‍വകലാശാല നടത്തിയ പി.എച്ച്.ഡി എന്‍ട്രന്‍സ് എഴുതിയാണ് രണ്ട് പേരും അഡ്മിഷന്‍ നേടിയത്.
അഡ്മിഷന്‍ ലഭിച്ചതോടെ ഇരുവരും തങ്ങളുടെ പ്രോജക്റ്റുമായി മുന്നോട്ടു പോയി. ആണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയ അബദ്ധം കഴിഞ്ഞ ദിവസം മാത്രമാണ് സര്‍വകലാശാല തിരിച്ചറിഞ്ഞത്. ഒടുവില്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റിന് വിട്ടു. വി.എച്ച്.ഡി കോളജില്‍ അഡ്മിഷന്‍ തേടി ഒരു ആണ്‍കുട്ടി സമീപിച്ചതോടെയാണ് പ്രശ്‌നം വഷളായത്.

പെണ്‍കുട്ടികളുടെ കോളജില്‍ ആണ്‍കുട്ടിക്ക് പ്രവേശനം നല്‍കാനാകില്ലെന്ന് സര്‍വകലാശാല നിലപാട് സ്വീകരിച്ചു. എന്നാല്‍ നേരത്തെ ആണ്‍കുട്ടികള്‍ പ്രവേശനം നേടിയ കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ തര്‍ക്കമുന്നയിച്ചു. ഇതോടെയാണ് മൂന്ന് വര്‍ഷം മുമ്പ് സംഭവിച്ച അബദ്ധം സര്‍വകലാശാല തിരിച്ചറിഞ്ഞത്. നേരത്തെ പ്രവേശനം നേടിയവരുടെ കാര്യത്തില്‍ എന്തു തീരുമാനിക്കണമെന്നുള്‍പ്പെടെയുള്ള കാര്യത്തില്‍ സിന്‍ഡിക്കേറ്റിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് സര്‍വകലാശാല അധികൃതര്‍.