ന്യൂസ്‌ ഡെസ്ക്

ബഹ്റൈനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി ഡോക്ടര്‍മാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു പുരുഷ ഡോക്ടറും ഒരു വനിതാ ഡോക്ടറുമാണ് മരിച്ചത്.  സഹപാഠികള്‍ ആയ ഇവരെ ശനിയാഴ്ച രാത്രിയാണ് ബുഖ്വാരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശി ഡോ. ഇബ്രാഹിം റാവുത്തരും (34) പത്തനംതിട്ട സ്വദേശി ഡോ. ഷംലിനാ മുഹമ്മദ് സലീമും (34) ഒരേ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റുമാരാണ്.  ഇവര്‍ കഴിഞ്ഞ മൂന്നു ദിവസമായി ജോലിക്ക് ഹാജരായിരുന്നില്ലെന്നു പറയുന്നു.  ശനിയാഴ്ച രാത്രി ഡോ. ഇബ്രാഹിമിന്റെ ഭാര്യ വീട്ടിലെത്തി വാതിലില്‍ മുട്ടിയിട്ട് തുറക്കാത്തതിനെത്തുടര്‍ന്ന് പോലീസിനെ അറിയിച്ചു.

പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ രണ്ടുപേരുടേയും മൃതദേഹങ്ങള്‍ സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മരണകാരണം അറിവായിട്ടില്ല. ഇബ്രാഹിമിന് ഭാര്യയും ഒരു മകനുമുണ്ട്. ഷംലീനയുടെ ഭര്‍ത്താവും ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുകയാണ്. നാലു വയസ്സുള്ള മകളുണ്ട്. ഷംലീനയുടെ പിതാവ് ബഹ്റൈനിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്.  നാട്ടില്‍നിന്ന് ഇരുവരുടേയും ബന്ധുക്കള്‍ ഇന്നലെ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്കയക്കും.