കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജി വര്‍ഗീസിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ കസ്റ്റഡിയില്‍. മിഷേലിനെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് കരുതുന്ന തലശേരി സ്വദേശിയെയും മിഷേലിന്റെ പരിചയക്കാരനായ യുവാവിനെയുമാണ് കസ്റ്റഡിയില്‍ എടുത്തത്. മിഷേലിന്റെ പരിചയക്കാരനെ ചെന്നെയില്‍ നിന്ന് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. മിഷേലിനെ ഇയാള്‍ ശല്യപ്പെടുത്തിയിരുന്നതായി പരാതി ലഭിച്ചിരുന്നു. കൊച്ചി കായലിലാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്.
മിഷേല്‍ മുങ്ങി മരിച്ചെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ മിഷേല്‍ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. മരണം ആത്മഹത്യയാണെന്ന് പറഞ്ഞ് കേസ് എഴുതി തള്ളാന്‍ പൊലീസ് ധൃതി കാണിക്കുകയാണെന്നും വീട്ടുകാര്‍ കുറ്റപ്പെടുത്തി. കാണാതായ ദിവസം മിഷേല്‍ കലൂര്‍ പള്ളിയിലെത്തി പ്രാര്‍ത്ഥിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്.ഞായറാഴ്ചകളില്‍ അവധിയായതിനാല്‍ മിഷേല്‍ വീട്ടില്‍ പോകുകയായിരുന്നു പതിവ്. തിങ്കളാഴ്ച്ച പരീക്ഷയായതിനാലാണ് മിഷേല്‍ ഹോസ്റ്റലില്‍ നിന്നത്.

കലൂര്‍ പള്ളിയില്‍ നൊവേന കൂടാന്‍ പോയ പെണ്‍കുട്ടി എട്ടുമണിയായിട്ടും ഹോസ്റ്റലില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഒരു യുവാവ് പെണ്‍കുട്ടിക്ക് പിന്നാലെ നടന്നിരുന്നതായി സൂചനയുണ്ട്. മിഷേല്‍ മരിച്ച ദിവസം ഇയാളുടെ ഫോണ്‍കോള്‍ മിഷേലിനു വന്നതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ആക്രമിക്കപ്പെട്ടതിന്റെ പാടുകള്‍ ഇല്ലാതിരുന്നതിനാല്‍ ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചലച്ചിത്രതാരങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ രംഗത്തെത്തിയിരുന്നു.