കാര്‍ഡിഫ് ഹാഫ് മാരത്തോണ്‍ ഫിനിഷിംഗിനു ശേഷം കേട്ടത് ദുരന്തവാര്‍ത്ത. മത്സരത്തില്‍ പങ്കെടുത്ത രണ്ട് അത്‌ലറ്റുകള്‍ ഫിനിഷിംഗ് പോയിന്റിൽ കാർഡിയാക് അറസ്റ്റ് മൂലം മരിച്ചു. ഭാര്യയുടെയും ഒരു വയസുള്ള കുട്ടിയുടെയും മുന്നിലാണ് 30കാരനായ യുവാവ് വീണത്. 20 വയസിനടുത്ത് പ്രായമുള്ള യുവാവ് ഗേള്‍ഫ്രണ്ടിനൊപ്പമായിരുന്നു മാരത്തോണില്‍ പങ്കെടുത്തത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കി ലും ജീവന്‍ രക്ഷിക്കാനായില്ല. മാരത്തോണില്‍ പങ്കെടുത്ത എല്ലാവരെയും ദുഃഖത്തിലാഴ്ത്തിയ സംഭവമാണ് നടന്നതെന്ന് മാര്‍ത്തോണ്‍ സംഘാടകര്‍ പറഞ്ഞു. കാര്‍ഡിയാക് അറസ്റ്റാണ് മരണ കാരണമെന്നാണ് കരുതുന്നത്.

13 മൈല്‍ നീളുന്ന കാര്‍ഡിഫ് ഹാഫ് മാരത്തോണില്‍ 25000 ലേറെയാളുകള്‍ പങ്കെടുത്തിരുന്നു. മാരത്തോണില്‍ പങ്കെടുത്ത ചിലരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി അറിഞ്ഞിരുന്നു. പിന്നീട് അവരുടെ മരണവാര്‍ത്തയാണ് കേട്ടതെന്ന് മത്സരത്തില്‍ പങ്കെടുത്ത ഒരാള്‍ പറഞ്ഞു. വാര്‍ത്ത തന്നെ ഞെട്ടിച്ചുവെന്നും പേരു ഇയാള്‍ പറഞ്ഞു. മാരത്തോണിന്റെ സംഘാടനം മികച്ചതായിരുന്നു. വൈദ്യസഹായം നല്‍കാനുള്ള സംവിധാനങ്ങളും മികച്ചതായിരുന്നുവെന്നും അദ്ദഹം വ്യക്തമാക്കി. റണ്‍4വീല്‍സ് എന്ന സംഘടനയാണ് മാരത്തോണ്‍ സംഘടിപ്പിച്ചത്. രാവിലെ 10 മണിക്ക് കാര്‍ഡിഫ് കാസിലില്‍ നിന്ന് ആരംഭിച്ച മാരത്തോണ്‍ സിവിക് സെന്ററിന് പുറത്താണ് അവസാനിച്ചത്.

 

മാരത്തോണിന്റെ കഴിഞ്ഞ 15 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ഇങ്ങനെയൊരു ദുരന്തം ആദ്യമാണെന്ന് റണ്‍4വീല്‍സ് ചീഫ് എക്‌സിക്യൂട്ടീവ് മാറ്റ് ന്യൂമാന്‍ പറഞ്ഞു. വെയില്‍സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാരത്തോണ്‍ എന്ന് അറിയപ്പെടുന്ന കാര്‍ഡിഫ് ഹാഫ് മാരത്തോണ്‍ 2003ലാണ് ആരംഭിച്ചത്.