സഹോദരിമാരുടെ പ്രസവം നടന്നത് മൂന്ന് മണിക്കൂറുകളുടെ വ്യത്യാസത്തില്‍. ഇതിലെന്താ ഇത്ര അതിശയം എന്ന് ചോദിക്കാന്‍ വരട്ടെ. ഇരുവരുടെയും പ്രസവം നടന്നത് ഒരേ ആശുപത്രിയില്‍ അടുത്തടുത്ത മുറികളിലായിരുന്നു. ഇത് ഒന്നേകാല്‍ ലക്ഷത്തില്‍ ഒന്നു മാത്രം സംഭവിക്കുന്ന അത്യപൂര്‍വ്വ സംഭവമാണെന്ന് വിലയിരുത്തപ്പെടുന്നു. 30 കാരിയായ ഷാന്റല്‍ ഗ്രെയിസ്, ഇളയ സഹോദരി 27 കാരിയായ നടാഷ പാമര്‍ എന്നിവരാണ് ഒരേ ദിവസം അമ്മമാരായ സഹോദരിമാര്‍. ഐല്‍ ഓഫ് വൈറ്റിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലാണ് സഹോദരിമാരുടെ അപൂര്‍വ്വ പ്രസവം നടന്നത്. ഷാന്റല്‍ പ്രസവവേദന ആരംഭിച്ചതോടെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു.

രാത്രിയാണ് നടാഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി 45 മിനിറ്റ് കഴിഞ്ഞ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഫീബ് എന്നാണ് കുട്ടിക്ക് നല്‍കിയ പേര്. മൂന്ന് മണിക്കൂര്‍ കഴിഞ്ഞ് പുലര്‍ച്ചെ 5.20ന് ഷാന്റല്‍ ഒരു ആണ്‍കുഞ്ഞിനും ജന്മം നല്‍കി. കുഞ്ഞിന് ലെനോക്‌സ് എന്നാണ് പേര് നല്‍കിയത്. ഇരുവരുടെയും പ്രസവത്തിയതി ഒരാഴ്ചയോളം മുമ്പായിരുന്നു ഡോക്ടര്‍മാര്‍ കുറിച്ചിരുന്നത്. ജൂലൈ 29നായിരുന്നു ഷാന്റല്‍ പ്രസവിക്കുമെന്ന് കരുതിയിരുന്നത്. നടാഷയ്ക്ക് ജൂലെ 30ഉം തിയതി പറഞ്ഞിരുന്നു. ഷാന്റലിന്റെ മൂത്ത മകന്റെ ജന്മദിനമായ ജൂലൈ 30ന് പ്രസവം നടക്കരുതെന്നായിരുന്നു ഇവര്‍ ആഗ്രഹിച്ചിരുന്നത്.

ആശുപത്രി മുറിക്കു പുറത്ത് കുടുംബാംഗങ്ങളുടെ ശബ്ദം കേട്ട് തന്റെ ഭര്‍ത്താവ് അന്വേഷിച്ചപ്പോളാണ് നടാഷയെ ആശുപത്രിയില്‍ എത്തിച്ച വിവരം അറിഞ്ഞതെന്ന് ഷാന്റല്‍ പറഞ്ഞു. നടാഷയുടെ പാര്‍ട്‌നര്‍ ജാമി കോറിഡോറിലുണ്ടായിരുന്നു. തന്നെ പ്രവേശിപ്പിച്ച മുറിക്ക് എതിര്‍വശത്തുള്ള മുറിയിലായിരുന്നു നടാഷയെ പ്രവേശിപ്പിച്ചത്. തനിക്ക് അത് വിശ്വസിക്കാനായില്ലെന്നും പിന്നീട് തങ്ങളുടെ അമ്മയുടെ ശബ്ദവും കുഞ്ഞിന്റെ കരച്ചിലും കേട്ടുവെന്നും ഷാന്റല്‍ പറഞ്ഞു.