ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാസേന വധിച്ച രണ്ടു ഭീകരർക്കു കോവിഡ് സ്ഥിരീകരിച്ചു. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിലാണു രണ്ടു ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ വധിച്ചത്. ഇവരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നു വീണ്ടെടുത്തിരുന്നു. ഞായറാഴ്ച പുറത്തുവന്ന പരിശോധനാഫലത്തിൽ ഇരുവർക്കും കോവിഡ് സ്ഥിരീകരിച്ചതായി സൈനിക വക്താവ് അറിയിച്ചു. അലിഭായ് എന്നറിയപ്പെടുന്ന ഹൈദർ ആണ് കൊല്ലപ്പെട്ട ഭീകരിൽ ഒരാൾ.

രണ്ടാമന്റെ വിവരങ്ങൾ ലഭ്യമല്ല. ഏറ്റുമുട്ടലിൽ ഒരു സൈനികനും പരുക്കേറ്റിരുന്നു. രഹസ്യവിവരത്തെ തുടർന്നു സുരക്ഷാസേന നടത്തിയ തിരച്ചലിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്നു വൻ ആയുധശേഖരം പിടിച്ചെടുത്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ജമ്മു കശ്മീരിൽ ഇതുവരെ 8000ത്തിലധികം പേർക്കാണ് കോവിഡ‍് സ്ഥിരീകരിച്ചത്. 120ലേറെ പേർ മരിച്ചു.