ശ്രീനഗര്‍: അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് റിപ്പോര്‍ട്ടുകള്‍. പലയിടങ്ങളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തി. നൗഷേര, അഖ്നൂര്‍, കൃഷ്ണ ഘാട്ടി സെക്ടറുകളിലാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്. നേരത്തെ ഗുജറാത്ത് അതിര്‍ത്തി പ്രദേശത്ത് വെച്ച് നേരത്തെ പാക് ഡ്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടിരുന്നു. പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം രാത്രി മുതലുണ്ടായ ഷെല്ലാക്രമണത്തെ പ്രതിരോധിച്ച ഇന്ത്യ ഇന്ന് രാവിലെ നടത്തിയ തിരിച്ചടിയില്‍ അഞ്ച് പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ഷോപ്പിയാനിലുണ്ടായ സൈനിക നീക്കത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഷോപ്പിയാനില്‍ ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ എട്ട് മണി വരെ നീണ്ടു. സമീപ പ്രദേശങ്ങളില്‍ കൂടുതല്‍ തീവ്രവാദികള്‍ ഒളിഞ്ഞിരിക്കുന്നതായിട്ടാണ് വിവരം.

ഇന്ത്യ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് അനുമതി നല്‍കിയതായി നേരത്തെ പാക് ഭരണകൂടം വെളിപ്പെടുത്തിയിരുന്നു. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇസ്ലാമാബാദില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷമാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ പാക് സൈന്യത്തിന് അവകാശമുണ്ടെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.

ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ഇന്ത്യയുടെ മിറാഷ് യുദ്ധവിമാനങ്ങള്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45നും 3.53നും ഇടയിലാണ് ആക്രമണം. ഇതിന് പിന്നാലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പാക് സൈനിക നീക്കമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.