മൂന്നില്‍ രണ്ട് ബ്രിട്ടീഷുകാരും തങ്ങള്‍ മാരക രോഗികളാണെന്ന് ഭയപ്പെടുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഇക്കാരണം കൊണ്ട് ബഹുഭൂരിപക്ഷവും ജിപി അപ്പോയിന്റ്‌മെന്റുകളെ ഭയക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2,400 യുവതീയുവാക്കളില്‍ നടത്തിയ ഗവേഷണത്തില്‍ 61 ശതമാനം ആളുകളും ഇത്തരം പേടി കാരണം ഡോക്ടര്‍മാരുമായുള്ള അപ്പോയിന്റ്‌മെന്റുകളെ ഭയക്കുന്നതായി പറയുന്നു. പഠനത്തിന് വിധേയരായവരില്‍ പകുതിയിലേറെപ്പേരും രോഗം തെളിഞ്ഞു കഴിഞ്ഞാല്‍ അത് കുടുംബ ജീവിതത്തെ ബാധിക്കുമെന്ന ഭയം കാരണം ഡോക്ടര്‍മാരുടെ അടുക്കല്‍ പോകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. ക്രഷ് യുവര്‍ ഫോഫോ എന്ന ക്വിസിനു വേണ്ടി ആബ്‌വീ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. മനുഷ്യന്റെ മാനസികാരോഗ്യ നിലവാരത്തെ മനസ്സിലാക്കാന്‍ സഹായിക്കുന്ന ചോദ്യാവലിയെ ഫിയര്‍ ഓഫ് ഫൈന്‍ഡിംഗ് ഔട്ട്(FOFO) എന്നാണ് വിദഗ്ദ്ധര്‍ വിളിക്കുന്നത്.

ഓണ്‍ലൈനില്‍ കളിക്കാന്‍ പറ്റുന്ന ഗെയിം ആയാണ് ക്രഷ് യുവര്‍ ഫോഫോ (www.crushyourfofo.co.uk) ഒരുക്കിയിരിക്കുന്നത്. നമ്മള്‍ ഭയപ്പാടോടെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ കണ്ടെത്തുന്നതിന് ഏറെ സഹായകരമാണ് ഈ ഗെയിം. ഡോക്ടര്‍മാരുടെ സേവനം തേടേണ്ട സാഹചര്യങ്ങളില്‍ മനസ്സാന്നിധ്യത്തോടെ ഡോക്ടറെ സമീപിക്കുന്നതിന് ആളുകളെ പ്രാപ്തരാക്കുന്നതിന് ഫോഫോ സഹായിക്കുന്നു. 47 കാരനായ മാര്‍ക്ക് മക്ഗവേണ്‍ പലവിധ രോഗ ലക്ഷണങ്ങളെയും നിസ്സാരവല്‍ക്കരിച്ച് ഡോക്ടര്‍മാരുടെ സേവനം ഒരിക്കല്‍ പോലും തേടാതെ വര്‍ഷങ്ങളോളം ജീവിച്ചയാളാണ്. അതിന്റെ പരിണിതഫലം വളരെ രൂക്ഷമായി അനുഭവിച്ച ഒരാള്‍ കൂടിയാണ് മാര്‍ക്ക്. 2011 ല്‍ അമിത മൂത്രശങ്ക, അമിതമായ ദാഹം, തളര്‍ച്ച തുടങ്ങിയവ അനുഭവപ്പെട്ടിരുന്ന മാര്‍ക്ക് പക്ഷേ ഇവയ്‌ക്കൊന്നും ഡോക്ടര്‍മാരുടെയോ വിദഗ്ദ്ധരുടെയോ അടുത്ത് ചികിത്സയ്ക്ക് പോയിരുന്നില്ല. പ്രായത്തിന്റേതായ പ്രശ്‌നങ്ങളാണ് ഇവയെന്നാണ് താന്‍ ആദ്യം ധരിച്ചിരുന്നതെന്ന് മാര്‍ക്ക് പറയുന്നു.

ചെറിയ ഇത്തരം ലക്ഷണങ്ങളുമായി ജിപിയെ കാണാന്‍ പോകേണ്ടതില്ലെന്ന് താന്‍ ആദ്യഘട്ടത്തില്‍ തീരുമാനിച്ചിരുന്നതായി മാര്‍ക്ക് പറയുന്നു. രോഗ ലക്ഷണങ്ങളുമായി ജീവിച്ച മാര്‍ക്കിന്റെ ആരോഗ്യ നിലയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുന്നത് 2016 ലാണ്. രോഗ ലക്ഷണങ്ങളെ അവഗണിച്ച മാര്‍ക്കിന് പക്ഷാഘാതം ഉണ്ടായി. തലച്ചോറിലെ ഏതെങ്കിലും ഭാഗത്തേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ഈ രോഗാവസ്ഥ ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃ്ഷ്ടിക്കുന്നതാണ്. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്ത് താന്‍ മരിക്കാന്‍ പോകുകയാണ് എന്ന പ്രതീതിയാണ് ഉണ്ടായിരുന്നതെന്ന് മാര്‍ക്ക് പറയുന്നു.

ചികിത്സയ്ക്കിടയില്‍ മാര്‍ക്ക് വര്‍ഷങ്ങളായി ടൈപ്പ് 2 ഡയബറ്റിസിന് അടിമയായിരുന്നുവെന്ന് കണ്ടെത്തി. രോഗം ശ്രദ്ധിക്കാതിരുന്നതാണ് മാര്‍ക്കിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് എത്തിച്ചത്. നേരത്തെ രോഗനിര്‍ണ്ണയം നടത്തിയിരുന്നെങ്കില്‍ പക്ഷാഘാതം തടയമായിരുന്നു. ആരോഗ്യ സംരക്ഷിക്കുകയും തക്ക സമയത്ത് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയും ചെയ്യുന്നത് ജീവിതത്തില്‍ പ്രധാനമാണെന്ന് മാര്‍ക്ക് പറയുന്നു.