സന്നിധാനം: ശബരിമല സന്ദര്‍ശനത്തിനായി രണ്ടു യുവതികള്‍ സന്നിധാനം നടപ്പന്തലില്‍. പമ്പയില്‍ നിന്ന് വന്‍ പോലീസ് സുരക്ഷയിലാണ് ഇവര്‍ സന്നിധാനത്തിനു സമീപം എത്തിയത്. നടപ്പന്തലില്‍ ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധം തുടരുകയാണ്. ഐജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവതികള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ആന്ധ്രപ്രദേശില്‍ നിന്നുള്ള കവിത ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയും കൊച്ചിയില്‍ നിന്നുള്ള രഹ്ന ഫാത്തിമയുമാണ് പോലീസ് സംരക്ഷണയില്‍ ഇവിടെ എത്തിയിട്ടുള്ളത്. കവിത പോലീസ് വേഷത്തിലാണ് മല കയറിയത്.

ഇവര്‍ മല കയറുന്നത് അറിഞ്ഞതോടെ ശബരിമല സമരക്കാര്‍ സന്നിധാനത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. നടപ്പന്തലില്‍ കിടന്നും ഇരുന്നും ഇവര്‍ മാര്‍ഗ്ഗതടസം ഉണ്ടാക്കുകയാണെന്നാണ് വിവരം. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നും ഐജി ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല.

യുവതികള്‍ പതിനെട്ടാം പടി ചവുട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പിക്കണമെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമിതി സെക്രട്ടറി പി എന്‍ നാരായണ വര്‍മ തന്ത്രിയോട് ആവശ്യപ്പെട്ടു. തന്ത്രി കണ്ഠരര് രാജീവരായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാമെടുക്കുക.

അതേസമയം ശബരിമലയിലെത്തിയത് രണ്ട് ആക്ടിവിസ്റ്റുകളാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള കേന്ദ്രമല്ല ശബരിമല. അവരെ കൊണ്ടുപോകുന്നതിന് മുമ്പ് അവരുടെ പശ്ചാത്തലം പോലീസ് പരിശോധിക്കേണ്ടതായിരുന്നുവെന്നം മന്ത്രി ചൂണ്ടിക്കാട്ടി.