സ്വന്തം ലേഖകൻ

ലഹരിമരുന്നിന് അടിമ ആയത് , വിഷാദ രോഗം , ഭാരം കൂടിയത് തുടങ്ങിയ പരാജയത്തിന്റെ കാലഘട്ടത്തെ ജനങ്ങൾക്ക് മുൻപിൽ തുറന്നു കാട്ടിയ ബോക്സർ താരമാകുന്നു. ജിപ്സി രാജാവ് എന്ന പേരിലറിയപ്പെട്ടിരുന്ന ബോക്സർ ഇപ്പോൾ തിരിച്ചുവരവിന്റെ രാജാവ് എന്ന പേരിനാണ് കൂടുതൽ അർഹൻ.

ലാസ് വെഗാസിൽ നടന്ന ഹെവി വെയിറ്റ് ഷോ ഡൗണിൽ യു എസ് ഫൈറ്റർ ആയ ഡിയോൺടേ വൈൽഡേർണിനെ തറപറ്റിച്ച ഫ്യൂറിയുടെ പ്രകടനത്തിൽ ഇതിഹാസ താരം മൈക്ക് ടൈസൺ പോലും ഞെട്ടി.

ഇതിന് മുൻപ് 2015ലും ഫ്യൂറി പ്രശസ്തിയുടെ കൊടുമുടി കയറിയിരുന്നു. അന്ന് 4ലോക പട്ടങ്ങളും കരസ്ഥമാക്കിയ വളാദിമിർ ക്ളിട്ഷിക്കോയെ തറപറ്റിച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയത്. പക്ഷെ ഉയർച്ചയുടെ പടവിൽ നിന്നും പരാജയത്തിന്റെ പടുകുഴിയിലേക്കാണ് ഫ്യൂറി പതിച്ചത്.
രണ്ടാമതൊരു മത്സരത്തിനു തയാറാകാത്തതിനാൽ 10 ദിവസത്തിനുള്ളിൽ പട്ടം തിരികെ നൽകേണ്ടി വന്നു. 2016 ൽ ലഹരി മരുന്ന് ആരോപിതനായി, അമിത ഭാരം മൂലം വലഞ്ഞ ഫ്യൂരിക്ക് പിന്നീട് തോൽവിയുടെ നാളുകൾ ആയിരുന്നു. അത് വിഷാദ രോഗത്തിൽ കലാശിച്ചു. കൊക്കയ്ൻ ആരോപണം ശരിയാണെന്ന വാർത്തയും കനത്ത തിരിച്ചടിയായി.

എന്നാൽ 2017 ഓടെ തിരിച്ചു വരവിനുള്ള കോപ്പു കൂട്ടാൻ തുടങ്ങിയ ഫ്യൂറി നഷ്ടപ്പെട്ടു പോയ കായിക ശേഷിയും, ആരാധക ബലവും മുൻപില്ലാത്തയത്ര വർദ്ധിപ്പിച്ചാണ് തിരിച്ചു വന്നിരിക്കുന്നത്. ജീവിതത്തിലെ തോൽവികളെല്ലാം ഏറ്റു പറഞ്ഞു കൊണ്ട് ബോക്സിങ് കരിയറിലേക്ക് അദ്ദേഹം തിരിച്ചെത്തി. കൗമാരം മുതൽ കൂട്ടായ ഭാര്യയാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ തുണ.