ഷെഫീൽഡ്: യൂബർ ടാക്സികൾക്ക് ഷെഫീൽഡിൽ നിരോധനമേർപ്പെടുത്തി. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണമുന്നയിച്ചാണ് യൂബർ ടാക്സികൾക്ക് നിരോധനമേർപ്പെടുത്താൻ യോർക്ക് സിറ്റി കൗൺസിൽ നിർബന്ധിതമായത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് യൂബർ ടാക്സികളുടെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് തീരുമാനമായത്. പന്ത്രണ്ട് മാസം നീളുന്ന ലൈസൻസ് കാലാവധി ഡിസംബർ 24 ന് അവസാനിക്കും. ടാക്സി സർവീസുകളെക്കുറിച്ച് നിരവധി പരാതികളാണ് കൗൺസിലിന് ലഭിച്ചത്.

കഴിഞ്ഞയാഴ്ച്ച ഷെഫീൽഡ് സിറ്റി കൗൺസിലും ഇതേ കാരണങ്ങൾ നിരത്തി യൂബറിന് നിരോധനമേർപ്പെടുത്തിയിരുന്നു. ലണ്ടനിൽ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ യൂബറിന്റെ ലൈസൻസ് പുതുക്കേണ്ടതില്ലെന്ന് മേയർ സാദിഖ് ഖാൻ അധ്യക്ഷനായുള്ള ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ തീരുമാനമെടുത്തിരുന്നു. യൂബർ ഗ്ലോബൽ ചീഫ് എക്സിക്യൂട്ടീവ് തെറ്റുകൾ തിരുത്തി മുന്നോട്ട് പോകുമെന്ന് പരസ്യമായി പറഞ്ഞിട്ടും ട്രാൻസ്‌പോർട്ട് ഫോർ ലണ്ടൻ തീരുമാനത്തിൽ അയവ് വരുത്തിയിരുന്നില്ല.

ലണ്ടനിലും യോർക്കിലുമൊക്കെ നിരവധി മലയാളികളാണ് യൂബറിൽ ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. യോർക്കിൽ യൂബർ ബ്രിട്ടാനിയ യോർക്ക് സിറ്റി കൗൺസിലിന്റെ തീരുമാനത്തിനെതിരെ മജിസ്‌ട്രേറ്റ് കോടതിയിൽ അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ്. യോർക്കിലെ പരമ്പരാഗത ടാക്സി ഡ്രൈവർമാരും യൂണിയൻ നേതാക്കളും തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.