ലണ്ടന്‍: വിന്റര്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ സ്വസ്ഥമാകാന്‍ ബ്രിട്ടന് സമയമായിട്ടില്ല. സ്പ്രിംഗിലേക്കും മഞ്ഞുകാലം തുടരുകയാണ്. സ്പ്രിംഗിന്റെ തുടക്കത്തില്‍ രാജ്യത്തെ മഞ്ഞു പുതപ്പിച്ച ബീസ്റ്റ് ഫ്രം ദി ഈസ്റ്റിന്റെ രണ്ടാം പതിപ്പ് എത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. കനത്ത മഴയും ആലിപ്പഴവും മഞ്ഞുവീഴ്ചയും വാരാന്ത്യത്തിലുണ്ടാകുമെന്ന് മുന്നറിയിപ്പ് പറയുന്നു. രാജ്യത്തെ മിക്കയിടങ്ങളിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും പ്രളയ മുന്നറിയിപ്പും നല്‍കി. സൈബീരിയയില്‍ നിന്നും സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് പ്രദേശങ്ങളിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും എന്‍വയണ്‍മെന്റ് ഏജന്‍സി ഇന്നലെ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ വാര്‍ണിംഗും പുറപ്പെടുവിച്ചിട്ടുണ്ട്. ബ്രിട്ടനിലും അയര്‍ലന്‍ഡിലും ബീസ്റ്റ് ഫ്രം ദി ഈസ്റ്റും എമ്മ ചുഴലിക്കാറ്റും റോഡ്, റെയില്‍ ഗതാഗതം തകരാറിലാക്കിയിരുന്നു. ഇവയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് രണ്ടാമന്‍ എത്തുന്നത്. സൗത്ത് വെസ്റ്റിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമാണ് കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് മെറ്റ് ഓഫീസ് വക്താവ് നിക്കി മാക്‌സി പറഞ്ഞു.

50 മില്ലീമീറ്റര്‍ വരം മഴ ഒറ്റപ്പെട്ട ചില പ്രദേശങ്ങളില്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യമെത്തുന്നതോടെ തണുത്ത കാറ്റ് ശക്തമാകുകയും താപനില കാര്യമായി കുറയുകയും ചെയ്യും. ഇത് മഞ്ഞു വീഴ്ചയ്ക്ക് കാരണമാകും. താപനില മൈനസ് 3 വരെയായേക്കാമെന്ന് നിക്കി മാക്‌സി സൂചിപ്പിച്ചു.