ഇന്ത്യന്‍ നേവിയുടെ സബ് മറീന്‍ റെസ്ക്യു സിസ്റ്റത്തിന്‍റെ നിര്‍മ്മാണം യുകെ കമ്പനി പൂര്‍ത്തിയാക്കി. സ്‌കോട്‌ലന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഎഫ്ഡി എന്ന കമ്പനിയാണ് ഇന്ത്യന്‍ നേവിക്ക് വേണ്ടി പുതിയ സബ് മറീന്‍ റെസ്ക്യു സിസ്റ്റത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതായി അറിയിച്ചത്. അടുത്ത മാസം അവസാനത്തോടെ ഇവ ഇന്ത്യന്‍ നേവിക്ക് കൈമാറും. ഇന്ത്യന്‍ നേവിയുമായി ചേര്‍ന്ന് ഏതാണ്ട് 193 മില്ല്യണ്‍ പൗണ്ട് ചിലവഴിച്ചാണ് യുകെ കമ്പനി ജെഎഫ്ഡി പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ആഴക്കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സഹായിക്കുന്ന രണ്ട് ഫ്‌ളൈഎവേ സബ്മറൈന്‍ റെസ്‌ക്യൂ സിസ്റ്റങ്ങളാണ് ജെഎഫ്ഡി വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഡീപ് സെര്‍ച്ച് ആന്റ് റെസ്‌ക്യൂ വെഹിക്കിള്‍സ്(DSRV), ലോഞ്ച് ആന്റ് റിക്കവറി സിസ്റ്റംസ് എക്യുപ്‌മെന്റ്(LARS), ട്രാന്‍സ്ഫര്‍ അണ്ടര്‍ പ്രഷര്‍ സിസ്റ്റംസ്(TUP) എന്നിവയും അനുബന്ധ ഉപകരണങ്ങളും അടുത്ത മാസം ഇന്ത്യന്‍ നേവിയുടെ ഭാഗമാകും.

ആദ്യഘട്ടത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഉപകരണങ്ങളുടെ രൂപരേഖ, നിര്‍മ്മാണം, സംയോജനം തുടങ്ങിയ ചെയ്തിരിക്കുന്നത് ജെഎഫ്ഡിയാണ് കമ്മീഷനിംഗിനു മുമ്പായുള്ള അവസാന പരീക്ഷണ ദൗത്യങ്ങളള്‍ക്ക് ശേഷം അടുത്ത മാസം ഇന്ത്യന്‍ നേവിക്ക് ഇവ കൈമാറും. രണ്ടാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഉപകരണങ്ങള്‍ ജൂണിലായിരിക്കും ഇന്ത്യക്ക് കൈമാറുക. കൂട്ടുത്തരവാദിത്തത്തോടെ തന്ത്രപ്രധാന ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ പങ്കാളിയാണ് ഇന്ത്യയെന്നും. ഇന്ത്യന്‍ സേനയുടെ സഹകരണത്തോടെ ഭാവിയില്‍ കൂടൂതല്‍ പദ്ധതികള്‍ യുകെ കമ്പനികള്‍ ആവിഷ്‌കരിക്കുമെന്നും യുകെ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ്‌സ് ഡിഫന്‍സ് ആന്റ് സെക്യൂരിറ്റി തലവന്‍ സൈമണ്‍ എവറസ്റ്റ് പറഞ്ഞു. പദ്ധതി പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് ചടങ്ങുകള്‍ വെള്ളിയാഴ്ച്ച സ്‌കോട്‌ലന്റിലെ ജെഎഫ്ഡി റെന്‍ഫ്രൂ മാനുഫാക്ചറിംഗ് ഫെസിലിറ്റിയില്‍ നടക്കും.

അപകടങ്ങള്‍ നടക്കുന്ന സമയത്ത് നാവിക സേനാംഗങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതുള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജെഎഫ്ഡി വികസിപ്പിച്ചെടുത്ത ഉപകരണങ്ങള്‍ക്ക് കഴിയും. സമുദ്രാന്തര രക്ഷായാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ആവശ്യമായ പരിശീലനം ഇന്ത്യന്‍ എഞ്ചിനിയര്‍മാരുമായി ചേര്‍ന്ന് ജെഎഫ്ഡി കമ്പനി ആരംഭിച്ചിട്ടുണ്ട്. ആഴക്കടലിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപകരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുക, എഞ്ചിനീയര്‍മാരുടെ സേവനം ലഭ്യമാക്കുക, രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജെഎഫ്ഡി കമ്പനിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. ഏതാണ്ട് 80 ഓളം രാജ്യങ്ങള്‍ക്കും യുകെ റോയല്‍ നേവി ഉള്‍പ്പെടെ 33ഓളം നാവികസേനകള്‍ക്കും ജെഎഫ്ഡി സേവനങ്ങള്‍ നല്‍കി വരുന്നു.