ലണ്ടന്‍: യുകെ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചേക്കുമെന്ന് സൂചന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇന്ന് പലിശ നിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കെ നിക്ഷേപകരും സാമ്പത്തിക വിദഗദ്ധരും നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പത്തു വര്‍ഷത്തിനിടെ ആദ്യമായിട്ടായിരിക്കും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിരക്കുകള്‍ ഉയര്‍ത്തുന്നത്. സാമ്പത്തിക വളര്‍ച്ച സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ വരുന്ന മാസങ്ങളില്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് മോണിറ്ററി പോളിസി കമ്മിറ്റി അടിസ്ഥാന രൂപം സെപ്റ്റംബറില്‍ സൂചന നല്‍കിയിരുന്നു. ഇതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു.

നിലവിലുള്ള 0.25 ശതമാനത്തില്‍ നിന്ന് നിരക്ക് വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍ 2007 ജൂലൈക്ക് ശേഷം വരുത്തുന്ന ആദ്യത്തെ നിരക്ക് വര്‍ദ്ധനയായിരിക്കും ഇത്. വാണിജ്യ ബാങ്കുകള്‍ തങ്ങളുടെ അക്കൗണ്ടുകളുടെയും വായ്പകളുടെയും പലിശനിരക്കുകള്‍ നിശ്ചയിക്കുന്നത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അടിസ്ഥാന നിരക്ക് അനുസരിച്ചാണ്. നിരക്ക് ഉയര്‍ത്തിയാല്‍ 3.7 ദശലക്ഷം കുടുംബങ്ങളെ അത് ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പകളുടെ പലിശ വര്‍ദ്ധിക്കുന്നത് ഇവര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കും.

അതേസമയം 44 ദശലക്ഷം അക്കൗണ്ട് ഉടമകള്‍ക്ക് ഈ നിരക്ക് വര്‍ദ്ധനയിലൂടെ പലിശ വരുമാനം വര്‍ദ്ധിക്കുമെന്നും വിലയിരുത്തലുണ്ട്. നിലവില്‍ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ക്കും ചെറുകിട കമ്പനികള്‍ക്കും നിരക്ക് വര്‍ദ്ധന കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ചാരിറ്റികളും ബിസിനസ് ഗ്രൂപ്പുകളും സെന്‍ട്രല്‍ ബാങ്കിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിസ്ഥാന നിരക്ക് അനുസരിച്ചായിരിക്കും പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കപ്പെടുകയെന്നതിനാല്‍ നേരിയ നിരക്ക് വര്‍ദ്ധന വായ്പയെടുത്തവര്‍ക്ക് അധികം ഭാരമുണ്ടാക്കില്ലെന്ന് വായ്പാ സ്ഥാപനമായ നേഷന്‍വൈഡ് പറയുന്നു.