വെള്ളിയാമറ്റം: കാലവര്‍ഷക്കെടുതിയില്‍ വീടും 12 സെന്റ് സ്ഥലവും നഷ്ടപ്പെട്ട ഓട്ടോ ടാക്‌സി ജീവനക്കാരനായ മനോജിനെ തേടി കടല്‍ കടന്നെത്തിയ പ്രളയസഹായം ആശ്വാസമാകുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ പന്നിമറ്റത്ത് വേങ്ങത്താനത്ത് മനോജും ഭാര്യ സിന്ധുവും ഏകമകനായ അജയ്‌യും അന്തിയുറങ്ങാന്‍ വീടില്ലാതായിട്ട് 5 മാസമായി.

സര്‍ക്കാര്‍ നല്‍കിയ 10000 രൂപ അല്ലാതെ സ്ഥലം വാങ്ങാനോ, വീട് നിര്‍മ്മിക്കാനോ മറ്റൊരു മാര്‍ഗ്ഗവുമില്ലാതെ മാനസികമായി തകര്‍ന്ന് കഴിയുമ്പോളാണ് പ്രളയ സഹായം കടല്‍ കടന്ന് ഇവര്‍ക്കെത്തിയത്. ഇംഗ്ലണ്ടിലെ ടോണ്ടന്‍ മലയാളി അസോസിയേഷനാണ് ഒരു ലക്ഷം രൂപയുടെ സഹായം ഇവര്‍ക്ക് നല്‍കിയത്. ടോണ്ടന്‍ മലയാളി അസോസിയേഷ്ന്‍ കേരളത്തിലെ പ്രളയ മേഖലകളില്‍ നേരിട്ട് സഹായമെത്തിച്ചു നല്‍കാന്‍ എടുത്ത തീരുമാനത്തില്‍ ഒരു പങ്കാണ് താമസം തുടങ്ങി ഒരു മാസം മാത്രമായ പുതിയ വീട് തകര്‍ന്ന് എല്ലാം നഷ്ടപ്പെട്ട മനോജിന് നല്‍കിയത്.

അറക്കുളം സ്വദേശിയും പ്രവാസിയുമായ ബിജു ഇളംതുരു ത്തിയിലും, തെക്കും ഭാഗം സ്വദേശി സിജോ വള്ളിയാനിപുറവും സുഹൃത്തായ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മോനിച്ചന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഡോ. അജിത് എം.കെ. പ്രസിഡന്റും ബോബി ചാക്കോ സെക്രട്ടറിയുമായ പ്രവാസി സംഘടനയുടെ സഹായം മനോജിനും കുടുംബത്തിനും ഉറപ്പാക്കുകയായിരുന്നു. സ്വാതന്ത്ര്യ ദിന രാത്രിയില്‍ ദൈവത്തിന്റെ നിയോഗം പോലെ തന്റെ ജീവനായ ഭാര്യയും മകനെയും മറ്റൊരു വീട്ടിലാക്കി ഡല്‍ഹിയില്‍ നിന്നും നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനം തിരുവനന്തപുരത്തിന് തിരിച്ച് വിട്ടപ്പോള്‍ വെള്ളിയാമറ്റം സ്വദേശിനിയെ കൂട്ടികൊണ്ടു വരുന്നതിനായി തിരുവല്ലയ്ക്ക് പോയതും അന്ന് ഉണ്ടായ മഹാ ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടതും ഇന്നും ഞെട്ടലോടുകൂടിയാണ് മനോജും കുടുംബവും ഓര്‍ക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന വെള്ളിയാമറ്റത്തെ വീട്ടിലെത്തി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് കൂടിയായ എം. മോനിച്ചന്‍ ടോണ്ടന്‍ മലയാളി അസോസിയേഷന്റെ ചെക്ക് മനോജിനും ഭാര്യ സിന്ധുവിനുമായി കൈമാറി. ബ്ലോക്ക് മെമ്പര്‍ മര്‍ട്ടില്‍ മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജു കുട്ടപ്പന്‍, വെള്ളിയാമറ്റം സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് മാത്യു, സെബാസ്റ്റ്യന്‍ കാവുങ്കല്‍, കെ.എം. രവീന്ദ്രനാഥ് കോട്ടൂര്‍, വിക്ടര്‍ സിറിയക് കൂമ്പുങ്കല്‍, ഷൈല ജോയി തൊട്ടിയില്‍ എന്നിവരും സന്നിഹിതരായിരുന്നു.