ജയന്‍ ഇടപ്പാള്‍

ലണ്ടന്‍: കഴിഞ്ഞ ആഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമിലേ താമസ സ്ഥലത്തു മരിച്ച നിലയില്‍ കണ്ടെത്തിയ തിരുവനന്തപുരം കണ്ണന്‍ മൂല സ്വദേശി ശ്രീ പി.ടി രാജീവിന്റെ അകാല വേര്‍പാടില്‍ ബ്രിട്ടനിലേ മലയാളി സമൂഹം അഗാധ ദുഃഖത്തിലാണ്. തൊഴില്‍ തേടി യു.കെയില്‍ എത്തിയ രാജീവ് രണ്ടു പെണ്‍മക്കളുള്ള കുടുംബത്തിന്റ ഏക ആശ്രയമാണ്. വിവരമറിഞ്ഞ ബ്രിട്ടനിലെ ഇടതു പക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെ പ്രവര്‍ത്തകര്‍ പ്രശ്‌നം കേരള സര്‍ക്കാരിന്റെയും നോര്‍ക്ക വകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ കീഴില്‍ സമീപകാലത്തു നടപ്പിലാക്കിയ പദ്ധതി പ്രകാരം സൗജന്യമായി രാജീവിന്റ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങുകയും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പില്‍ നിന്നും അനുമതി നേടിയെടുക്കുകയും ചെയ്തു. അവശ്യഘട്ടത്തില്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം കൊടുക്കുവാനും കേരള സര്‍ക്കാരും നോര്‍ക്കയുമായി ബന്ധപ്പെടാനും സമീക്ഷ യു.കെയുടെ ദേശീയ ഭാരവാഹിയും ലോക കേരള സഭ മെമ്പര്‍മാരായ ശ്രീ രാജേഷ് കൃഷ്ണ, ലോക കേരള സഭ അംഗമായ ശ്രീ കാര്‍മല്‍ മിറാന്‍ഡ, സമീക്ഷ ദേശീയ സമിതി അംഗം ശ്രീ ദിനേശ് വെള്ളാപ്പിള്ളി, ലേബര്‍ കൗണ്‍സിലറും സമീക്ഷ ദേശീയ സമിതി അംഗവുമായ സുഗതന്‍ തെക്കേപുര, ശ്രീ ബിജു തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

കേരള സര്‍ക്കാരിന്റെയും നോര്‍ക്ക വകുപ്പിന്റെയും സന്ദര്‍പോചിതമായ ഇടപെടലുകള്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളിക്ക് എന്നും സ്വാന്തന മാകുമെന്നും സമീക്ഷ ദേശീയ നേതൃത്വം പ്രത്യാശ്യ പ്രകടിപ്പിച്ചു.