ലോകത്തിനാകെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ വൈറ്റ് തീവ്രവാദികളെ കുടുക്കാനൊരുങ്ങി യുകെ സർക്കാർ. വെള്ളക്കാരന്റെ സർവ്വാധികാരത്തിലും അതിശ്രേഷ്ഠതയിലും വിശ്വസിക്കുന്ന ഒരുകൂട്ടമാളുകൾ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് തിരിയുന്നു എന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇത്തരം പ്രവർത്തങ്ങൾ തടയിടാനായി യുകെ സർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളാനൊരുങ്ങുന്നത്.

ന്യൂസിലാൻഡിൽ തീവ്ര വലതുപക്ഷ ആശയങ്ങളിൽ വിശ്വസിക്കുന്ന ഒരു ഭീകരൻ മുസ്‌ലിം പള്ളികളിൽ കയറി 50 വിശ്വാസികളെ വെടിവെച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വലതുപക്ഷ തീവ്രവാദം ലോകത്താകെ വലിയ ചർച്ചയാകുന്നത്. സർക്കാർ നിയമിക്കുന്ന ജോയിന്റ് ടെററിസം അനാലിസിസ് സെന്റർ (JTAC ആയിരിക്കും തീവ്രവാദത്തിനെതിരെ മുന്നറിയിപ്പു നൽകുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

സാധാരണ കുറ്റകൃത്യവും ആക്രമണങ്ങളും പോലീസിന്റെ അധികാരപരിധിയിലിരിക്കും വരികയെങ്കിലും തീവ്രവാദ ബന്ധങ്ങളും വലിയ ഭീകരാക്രമണങ്ങളും അന്വേഷിക്കുന്നത് ബ്രിട്ടീഷ് സർക്കാർ രഹസ്യാന്വേഷണ ഏജൻസിയായ M15 ആയിരുന്നു. JTAC യുടെ അന്വേഷണങ്ങൾ ഈ വര്ഷം തന്നെ ആരംഭിച്ചേക്കുമെന്നാണ് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്.

2017 മാർച്ച് മുതൽ യുകെയിൽ 18 തീവ്രവാദ കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും ചില മുസ്‌ലിം വലതുപക്ഷ സംഘടനകളുടെ അധീനതയിൽ ഉള്ളവയായിരുന്നു. ഇസ്ലാം തീവ്രവാദം മാത്രമല്ല തീവ്ര വലതുപക്ഷ വെള്ള തീവ്രവാദവും നാടിനു ഭീഷണിയാണെന്ന് ഈ അടുത്തകാലത്താണ് സർക്കാർ ഗൗരവപൂർവ്വം മനസിലാക്കാൻ തുടങ്ങുന്നത്. സ്റ്റാൻവെല്ലിൽ കഴിഞ്ഞ ദിവസം ഒരു കൗമാരക്കാരനുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലും ചില തീവ്ര വലതുപക്ഷ ലക്ഷ്യങ്ങൾ തന്നെയാകാമെന്നാണ് പോലീസ് അനുമാനിക്കുന്നത്.

“എല്ലാവർക്കും സമാധാനത്തോടെ അവരുടെ വിശ്വാസങ്ങൾ ഉയർത്തിപ്പിടിക്കാൻ സാധിക്കണം. തീവ്രവാദ പ്രവർത്തങ്ങൾക്ക് ഈ രാജ്യത്തിൽ യാതൊരു ഇടവുമില്ല.” പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞതായി അവരുടെ വക്താവ് ഗാർഡിയനോട് പറയുന്നു.