ബ്രിട്ടനിന്റെ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ദിനം രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹയ്ത്രോവിൽ ആണ് 33 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. താപനില വീണ്ടും ഉയരാനുള്ള സാധ്യതയുണ്ടെന്നും, ലണ്ടനിൽ 35 ഡിഗ്രി സെൽഷ്യസ് വരെ ആകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബ്രിട്ടന്റെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ ആണ് ഏറ്റവും കഠിനമായ ചൂട് രേഖപ്പെടുത്തിയത്.

ആഫ്രിക്കയിൽ നിന്ന് വന്ന ഉഷ്ണകാറ്റു മൂലം താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിൽ ബ്രിട്ടനിലും, സമീപപ്രദേശങ്ങളിലും ഉയരാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അപകടസാധ്യത അധികമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഉയർന്ന താപനില റെയിൽ, റോഡ് ഗതാഗതങ്ങളെ ബാധിക്കാൻ സാധ്യതയുണ്ടെന്നും യാത്രക്കാർക്ക് ഉള്ള മുന്നറിയിപ്പും നൽകിയിട്ടുണ്ട് . ജലാശയങ്ങളിൽ നിന്നും മറ്റും അകലം പാലിക്കാനും ജനങ്ങൾക്ക് നിർദേശം നൽകി. ചൂട് ശമിക്കുന്നതിനായി ജലാശയങ്ങളിൽ ഇറങ്ങിയ നാലുപേർ കഴിഞ്ഞാഴ്ച മരിച്ചിരുന്നു.

ബ്യൂറിയിലെ ഇർവെൽ നദിയിൽ നിന്നും 12 വയസ്സുള്ള ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. അതോടൊപ്പം തന്നെ 25ഉം 26 ഉം വയസ്സുള്ള രണ്ട് പേരുടെ മൃതദേഹങ്ങൾ ടോർക്വയ് ബീച്ചിൽ നിന്നും കണ്ടെത്തിയിരുന്നു. ചൂടുകാരണം ജലാശയങ്ങളിലേക്ക് പോകാനുള്ള സാധ്യത കൂടുതലാണെന്നും, എന്നാൽ ഇത് അപകടം വരുത്തി വയ്ക്കുമെന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ആൻഡ്രൂ മുന്നറിയിപ്പ് നൽകി. ഭവനരഹിതർക്ക് സൂര്യതാപവും മറ്റും ഏൽക്കാനുള്ള സാധ്യത അധികമായതിനാൽ, അവർക്കു വെള്ളവും, സൺസ്ക്രീനുകളും മറ്റും വിതരണം ചെയ്തു വരുന്നു .

യൂറോപ്പിനെ ആകെ ഈ ഉഷ്ണക്കാറ്റ് ശക്തമായി ബാധിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ വടക്കുകിഴക്കൻ ഇംഗ്ലണ്ടിലും മറ്റും നൽകിക്കഴിഞ്ഞു. ഈ കാലാവസ്ഥ അധികകാലം നീണ്ടു നിൽക്കാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന റിപ്പോർട്ടുകൾ.