ലണ്ടന്‍: ബ്രിട്ടനില്‍ അതിശൈത്യം തുടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കുറഞ്ഞ താപനില മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസാണ്. വരും ദിവസങ്ങളില്‍ താപനില ഇനിയും താഴോട്ട് പോകാനാണ് സാധ്യത. കഴിഞ്ഞ മഞ്ഞുകാലത്ത് ബ്രിട്ടനെ വിറപ്പിച്ച് ‘ബീസ്റ്റ് ഫ്രം ഈസ്റ്റ്’ ശൈത്യക്കാറ്റിന്റെ ചെറിയ രൂപം വരും ദിവസങ്ങളില്‍ രാജ്യത്തെത്തുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ നവംബര്‍ കൂടുതല്‍ തണുക്കും. ഡിസംബറില്‍ കൊടും ശൈത്യമുണ്ടാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് നവംബറിലെ കാലവസ്ഥാ റിപ്പോര്‍ട്ട്. പലയിടങ്ങളിലും മഞ്ഞുവീഴ്ച്ച ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. എന്നാല്‍ ഇതൊരു അസാധാരണ പ്രതിഭാസമല്ല.

കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ അതിശൈത്യത്തിന് കാരണമായത് ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന പ്രതിഭാസമായിരുന്നു. താപനില അസാധാരണമായി താഴ്ന്നതോടെ ജനജീവിതം സ്തംഭിച്ചിരുന്നു. ഇത്തവണ നവംബറില്‍ തന്നെ ബീസ്റ്റ് ഫ്രം ഈസ്റ്റിന്റെ മിനി രൂപം രാജ്യത്തെത്തുമെന്നത് ചെറിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഭയപ്പെടാനില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. നിലവിലെ അവസ്ഥ തന്നെയായിരിക്കും അടുത്ത ആഴ്ച്ചയിലുമെന്നാണ് കാലാവസ്ഥാ നിരീക്ഷകനായ ബെക്കി മിച്ചല്‍ പ്രവചിച്ചിരിക്കുന്നത്. ഉയരമുള്ള പ്രദേശങ്ങളില്‍ മൈനസ് അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൂടാതെ മഞ്ഞ് വീഴ്ച്ചയുമുണ്ട്.

താഴ്ന്ന പ്രദേശങ്ങളിലും ചെറിയതോതില്‍ മഞ്ഞ് വീഴ്ച്ച ഉണ്ടായിട്ടുണ്ട്. സൗത്ത്-ഈസ്റ്റിലും സമാനമാണ്. ഈ ആഴ്ച്ചയില്‍ മാത്രമല്ല, ചിലപ്പോള്‍ സമാന താപനില പിന്നിടുള്ള ദിവസങ്ങളില്‍ തുടരാനും സാധ്യതയുണ്ട്. നോര്‍ത്തേണ്‍ മലനിരകളില്‍ മഞ്ഞ് വീഴ്ച്ചയുള്ളതായും ബെക്കി മിച്ചല്‍ വ്യക്തമാക്കി. ഇന്ന് ഏറ്റവും നല്ല കാലവസ്ഥാ ലഭിക്കുക ഇംഗ്ലണ്ടിലെ സൗത്ത് വെസ്റ്റ് ഭാഗങ്ങളിലായിരിക്കും. 10 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇവിടങ്ങളിലെ താപനിലയെന്ന് ബെക്കി മിച്ചല്‍ പറഞ്ഞു. നോര്‍വിച്ച്, ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ എന്നീ സ്ഥലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മഞ്ഞ് വീഴ്ച്ചയ്ക്ക് സാധ്യതയുണ്ട്. വീക്കന്‍ഡിലേക്ക് എത്തുമ്പോഴേക്കും തണുപ്പ് കനക്കുമെന്നാണ് സൂചനയെന്നും ബെക്കി മിച്ചല്‍ കൂട്ടിച്ചേര്‍ത്തു.