2018 ഓഗസ്റ്റ് മാസത്തിലായിരുന്നു കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയുണ്ടായത്. അവസരത്തിനൊത്ത് ഉയര്‍ന്ന യുകെകെസിഎ അതിന്റഎ 51 യൂണിറ്റുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു ദുരിതാശ്വാസ ഫണ്ട് സമാഹരണം നടത്തി. യുകെകെസിഎയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഇത്തരമൊരു ബൃഹത്തായ ധനസമാഹരണം നടത്തിയത്, ഏകദേശം 20,000 പൗണ്ടോളം ഇതിലേക്ക് സമാഹരിക്കാന്‍ കഴിഞ്ഞു. പ്രളയം കശക്കിയെറിഞ്ഞ ജീവിതങ്ങളെ ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ വിവേചനമില്ലാതെ ആവുന്നത്ര സഹായിക്കുവാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായും നഷ്ടപ്പെട്ടവരെയാണ് സഹായിക്കുവാന്‍ മുന്‍കയ്യെടുത്തത്. അതിലൂടെ 47 കുടുംബങ്ങള്‍ക്കാണ് യുകെകെസിഎ അത്താണിയായി മാറിയത്. 110 നാഷണല്‍ കൗണ്‍സില്‍ അംഗങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ട് അര്‍ഹരായവരെ കണ്ടെത്താന്‍ നിയോഗിച്ച് സഹായം അവരുടെ അക്കൗണ്ടില്‍ നേരിട്ടെത്തിക്കുകയായിരുന്നു. ധനസഹായം കരിപ്പാടം പള്ളി വികാരി ഫാ.ബിജു പല്ലോന്നി, പള്ളിത്തിരുനാള്‍ കലാസന്ധ്യയോടനുബന്ധിച്ച് നവംബര്‍ 21-ാം തിയതി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വെറും 40 ദിവസങ്ങള്‍ കൊണ്ട് സമാഹരിച്ച തുക മുഴുവന്‍ വിതരണം നടത്തുവാന്‍ കഴിഞ്ഞത് സെന്‍ട്രല്‍ കമ്മിറ്റിയുടെ എടുത്തു പറയുവാന്‍ കഴിയുന്ന നേട്ടങ്ങളില്‍ ഒന്നു മാത്രമാണ്. ഇതില്‍ പങ്കുകൊണ്ട എല്ലാ ക്‌നാനായ സമുദായാംഗങ്ങളെയും നന്ദിയോടെ സ്മരിക്കുന്നുവെന്ന് ജോയിന്റ് സെക്രട്ടറി സണ്ണി ജോസ് രാഗമാലിക പറഞ്ഞു.