ടോം ജോസ് തടിയംപാട്

യുകെയിലെ തൃശൂര്‍പൂരം എന്നറിയപ്പെടുന്ന ക്നാനായ കണ്‍വെന്‍ഷന്‍ ഈ വര്‍ഷവും അതിഗംഭീരമായി നടത്തപ്പെട്ടു. മുത്തുക്കുടകളും നാടന്‍ ഡ്രസ്സുകളും ചെണ്ടമേളവുമായി ചെല്‍ട്ടന്‍ഹാമിനെ ഒരു മിനി തൃശൂര്‍പൂരമാക്കി ക്‌നാനായ സമൂഹം മാറ്റി എന്നതു പറയാതിരിക്കാന്‍ കഴിയില്ല. ഏകദേശം നാലായിരത്തില്‍ അധികം ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. ഈ വര്‍ഷം കണ്ട ഏറ്റവും വലിയ ഒരു പ്രത്യേകത റാലിയില്‍ കൂടുതല്‍ പാറിക്കളിച്ച പതാക ബ്രിട്ടീഷ് ദേശീയ പതാകയായിരുന്നു. ഇന്ത്യന്‍ ദേശിയ പതാകയും കാണാമായിരുന്നു

ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ എത്തപ്പെട്ടു നില്‍ക്കുന്ന സമൂഹത്തില്‍ ലയിച്ചു ചേരുന്നതിന്റെ തുടക്കമായി ബ്രിട്ടിഷ് ദേശീയ പതാകയുടെ എണ്ണകൂടുതലിനെ നമുക്ക് നോക്കിക്കാണാം. ശനിയാഴ്ച രാവിലെ 9 മണിക്ക് UKKCA പ്രസിഡന്റ് തോമസ് ജോസഫ് തൊണ്ണമാക്കില്‍ പതാക ഉയര്‍ത്തിയതോടെ വര്‍ണ്ണശബളമായ കണ്‍വെന്‍ഷനു തുടക്കമായി. പിന്നീട് പത്തുമണിക്ക് കോട്ടയം സഹായ മെത്രാന്‍ ജോസഫ് പണ്ടാരശേരിയുടെ നേതൃത്വത്തില്‍ കുര്‍ബാന നടന്നു. തുടര്‍ന്നു നടന്ന നാലിയില്‍ UKKCA യുടെ 50 യൂണിറ്റില്‍ നിന്നുമുള്ള അംഗങ്ങള്‍ മനോഹരമായ ഉടയാടകള്‍ അണിഞ്ഞു പങ്കെടുത്തു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് ജോസഫ് പണ്ടാരശേരി, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍ UKKCA സെന്‍ട്രല്‍ കമ്മറ്റി അംഗങ്ങള്‍, വിശിഷ്ടാതിഥികള്‍ എന്നിവര്‍ അണിനിരന്നു.

റാലിയില്‍ ഒരു കര്‍ഷക സമൂഹം എന്ന നിലയില്‍നിന്നും ക്‌നാനായ സമൂഹം വളര്‍ന്നതിന്റെ ഗതിവിഗതികളില്‍ കുടിയേറ്റം മുതല്‍ അവസാനത്തെ കുടിയേറ്റത്തിന്റെ പ്രതീകമായ നഴ്‌സിംഗ് വരെ അവതരിപ്പിച്ചിരുന്നു. കൂടതെ സമകാലീന സംഭവമായ അഗളിയിലെ മധുവിന്റെ കൊലപാതകം, കൂടാതെ ക്രിസ്തുവിന്റെ ക്രൂശുമരണവും ഭംഗിയായി നിശ്ചലദൃശൃമായി പ്രദര്‍ശിപ്പിച്ചിരുന്നു. റാലിക്കു മുന്‍പ് UKKCA വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടന്ന ഫളാഷ് മൊബ് സ്ത്രീശാക്തീകരണം വിളിച്ചോതുന്നതായിരുന്നു. കടുത്ത ചൂടില്‍ അവര്‍ നടത്തിയ ഫ്‌ളാഷ് മൊബ് അഭിനന്ദനമര്‍ഹിക്കുന്നു.

റാലിക്കു ശേഷം നിലവിളക്കു കൊളുത്തികൊണ്ട് ബിഷപ്പ് പണ്ടാരശ്ശേരി സാംസ്‌കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. ഒരു കുടിയേറ്റ സമൂഹം എന്നനിലയില്‍ കുടിയേറിചെല്ലുന്ന സമൂഹത്തില്‍ ഇഴുകിച്ചേര്‍ന്നു ക്‌നാനായ സംസ്‌കാരവും കുടുംബപാരമ്പരൃവും നിലനിര്‍ത്തിപോകാന്‍ ക്‌നാനായ സമൂഹം ശ്രമിക്കണമെന്നു ബിഷപ്പ് ഓര്‍മിപ്പിച്ചു. കുടുംബമാണ് സമൂഹത്തിന്റെ അടിത്തറ കുടുംബം നന്നായാല്‍ സമൂഹം നന്നാകും. അതുകൊണ്ട് കുടുംബത്തെ വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

40 രാജ്യങ്ങളിലായി 18000 യുവാക്കള്‍ ഈ സമൂഹത്തിനുണ്ട്. അവരിലൂടെയാണ് ഈ സമൂഹം വളരേണ്ടതെന്നു ബിഷപ്പ് പറഞ്ഞു. ക്‌നാനായ സമൂഹം ലോകത്തു മുഴുവന്‍ നമ്മൂടെ സംസ്‌ക്കാരവും പാരമ്പര്യവും നിലനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നതെന്നു ഇടുക്കി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ലെന്നു UKKCA പ്രസിഡണ്ട് തോമസ് ജോസഫ് തൊണ്ണമാക്കല്‍, സെക്രട്ടറി സജു ലൂക്കോസ്, പാണപറമ്പില്‍ എന്നിവര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിച്ചു.
യുകെയില്‍ പുതിയതായി രൂപികരിച്ച ക്‌നാനായ മിഷനുകള്‍ ക്‌നാനായ സമൂഹത്തിന്റെ വളര്‍ച്ചക്ക് ഉപകരിക്കുമെന്നും അവര്‍ പറഞ്ഞു.

പിന്നീട് കലാഭവന്‍ നൈസിന്റെ നേതൃത്വത്തില്‍ നടന്ന വെല്‍ക്കം ഡാന്‍സ് നിറഞ്ഞ കൈയടിയോടെയാണ് സദസ് ഏറ്റുവാങ്ങിയത്. ജോണ്‍ മുളയുങ്കല്‍ സംവിധാനം ചെയ്ത മാതൃത്വത്തിന്റെ മഹത്വം വിളിച്ചറിയുന്ന സ്‌കിറ്റ് കാണികളുടെ കണ്ണുനിറയിച്ചു. ലിവര്‍പൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.

മികച്ച കലാപരിപാടികളാണ് മറ്റു യൂണിറ്റുകളും അവതരിപ്പിച്ചത്. വാശിയേറിയ റാലിയില്‍ ബെര്‍മിങ്ങാം ഒന്നാം സമ്മാനവും ലിവര്‍പൂള്‍ രണ്ടാം സമ്മാനവും നേടി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നല്ലരീതിയില്‍ ഭക്ഷണവും ക്രമീകരിച്ചിരുന്നു അങ്ങനെ പതിനേഴാമാതു UKKCA കണ്‍വെന്‍ഷന്‍ അതുക്കും മീതെ എന്നുപറയാം.

ബ്രിട്ടീഷ് ദേശീയഗാനത്തോടുകൂടി ആരംഭിച്ച സമ്മേളനം ഇന്ത്യന്‍ ദേശീയഗാനത്തോടുകൂടി രാത്രി പത്തരയോടെ അവസാനിച്ചപ്പോള്‍ അടുത്തവര്‍ഷത്തെ കണ്‍വെന്‍ഷനുവരുമെന്ന് മനസ്സില്‍ പറഞ്ഞു എല്ലാവരും പിരിഞ്ഞു. സംഘാടനമികവുകൊണ്ട് സമ്പന്നമായിരുന്നു 17-ാമതു കണ്‍വെന്‍ഷന്‍.