ടോം ജോസ് തടിയംപാട്
2001ല്‍ യുകെയില്‍ ജന്മമെടുത്ത യുണൈറ്റഡ് കിംഗ്ഡം ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ (UKKCA) അതിന്‍റെ  മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു സ്ഥാനാര്‍ഥി സംഗമത്തിലൂടെ ഈ വരുന്ന ശനിയാഴ്ച സാക്ഷിയാകുകയാണ്. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തെ ശക്തമായ പ്രവര്‍ത്തനം കൊണ്ട് യുകെയിലെ ഏറ്റവും ശക്തമായതും കെട്ടുറപ്പ് ഉള്ളതുമായ സംഘടന എന്ന സല്‍പ്പേര് ഇതിനോടകം യുകെകെസിഎ നേടി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ കണ്‍വെന്‍ഷനുകളും വിവിധ കലാ മത്സരങ്ങളും ഒക്കെ ഈ സംഘടനയുടെ ശോഭ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് എന്നതില്‍ ആര്‍ക്കും സംശയം ഉണ്ട് എന്നു തോന്നുന്നില്ല.

.
കഴിഞ്ഞ ഭരണ സമിതി ബൃഹത്തായ ഒരു തുക സംഭരിച്ചു വാങ്ങിയ ആസ്ഥാന മന്ദിരം സംഘടനയുടെ അഭിമാനമായി തല ഉയര്‍ത്തി നില്‍ക്കുന്നു എന്നത് ഓരോ അംഗങ്ങള്‍ക്കും അഭിമാനിക്കാവുന്നതാണ്. കാലാകാലങ്ങളില്‍ വന്ന കമ്മറ്റികള്‍ സംഘടനയുടെ വളര്‍ച്ചക്ക് വേണ്ടി ഒത്തുചേര്‍ന്നു പ്രവര്‍ത്തിച്ചതിന്‍റെ പരിണിത ഫലമാണിതെല്ലാം. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി ഈ വര്‍ഷം നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് സ്ഥാനാര്‍ഥി സംഗമം നടത്തുന്നു എന്നത് വളരെ പുതുമ ഉള്ളതും അഭിനന്ദനാര്‍ഹവുമാണ്. ബര്‍മിംഗ്ഹാമിലെ ആസ്ഥാന മന്ദിരത്തില്‍ വച്ച് ശനിയാഴ്ച്ചയാണ് സ്ഥാനാര്‍ഥി സംഗമം നടക്കുന്നത്.

biju n roy
പ്രധാനമായും മത്സരം നടക്കുന്നത് പ്രസിഡന്റ് സ്ഥാനത്തേക്ക് തന്നെ ആണ്. അതില്‍ മാറ്റുരക്കുന്നത് പരിണിതപ്രജ്ഞരായ ബിജു മടുക്കകുഴിയും, റോയ് സ്റ്റീഫനും തമ്മില്‍ ആണ്. ഇവര്‍ രണ്ടു പേരും സംഘടനയുടെ ചരിത്രത്തില്‍ വളരെ വലിയ സംഭാവന ചെയ്തിട്ടുള്ളവരാണ് എന്നാണ് ആദ്യകാല പ്രവര്‍ത്തകരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.

പ്രസിഡണ്ട് സ്ഥാനം കൂടാതെ  ജോയിന്റ് സെക്രട്ടറി  സ്ഥാനത്തേക്കും ട്രഷറര്‍ സ്ഥാനത്തേക്കും മത്സരം നടക്കുന്നുണ്ട്. ഇതിലേക്ക് ജനവിധി തേടുന്നത് ജോണ്‍ ചാക്കോ (ബ്‌ളാക്ക് പൂള്‍ ) , സക്കറിയ പുത്തന്‍കളം (ലീഡ്‌സ് ), മോന്‍സി തോമസ് (കവന്ട്രി ) ബാബു തോട്ടം (ബര്‍മിംഗ്ഹാം) എന്നിവരാണ്. ഇവര്‍ എല്ലാവരും സംഘടനയുടെ പ്രവര്‍ത്തന മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ തന്നെയാണ്.

ukkca copy
സെക്രട്ടറി സ്ഥാനത്തേക്കും വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്കും ജോയിന്റ്‌റ് ട്രഷറര്‍ സ്ഥാനത്തേക്കും നിലവില്‍ ഉള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ല.

ബിജു മടുക്കകുഴിയെ പറ്റി അദ്ദേഹത്തെ അനുകൂലിക്കുന്നവരും  സുഹൃത്തുക്കളും  പറയുന്നത് നല്ല സംഘാടകനും, സമൂദായിക സ്‌നേഹിയുമാണ് എന്നാണെങ്കില്‍, റോയ് സ്റ്റീഫനെ പറ്റി പറയുന്നത്  ഒരു പഴയ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ എന്നനിലയില്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ചിട്ടയായി നടത്തുന്ന ആളും സമുദായത്തെ വികസന പാതയില്‍ നയിക്കാന്‍ കഴിവുള്ള ആളും എന്നാണ്.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയപ്രത്യേകത  എന്നു പറയുന്നത് സംഘടനയുടെ വളര്‍ച്ചയിലെ ജനാധിപത്യവികാസം തന്നെയാണ്. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തു നിന്നും കുടിയേറിയ ഒരു ജനത എന്നനിലയില്‍ ലോകത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്‍റെ ജന്മഗൃഹമായ യുകെയില്‍ വന്നപ്പോഴും ആ ജനാധിപത്യത്തിന്‍റെ അന്തസത്ത ഒട്ടും ചോര്‍ന്നു പോകാതെ മാറോടു ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്നതിന്റെ ഒരു മകുടോദാഹരണമാണ് ഈ തിരഞ്ഞെടുപ്പിലെ ശക്തമായ പ്രചാരണവും സ്ഥാനാര്‍ത്ഥി സംഗമവും.

യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് ഈ സ്ഥാനാര്‍ഥി സംഗമം നടത്തുന്നത്. ഇതിനു മുന്‍പ് വീഗന്‍ യുണിറ്റിന്റെ നേതൃത്വത്തില്‍ ഇങ്ങനെ ഒരു സംഗമം നടന്നിരുന്നു എങ്കിലും യുകെയിലെ മുഴുവന്‍ ആളുകള്‍ക്കും പങ്കെടുക്കാവുന്ന വിധത്തില്‍ ഇങ്ങനെ ഒരു സ്ഥാനാര്‍ഥി സംഗമം നടത്തുന്നത് ഇതാദ്യമായാണ് എന്നതും ഒരു വലിയ പ്രത്യേകതയാണ്.

ukkca

ലോകം ഇന്നുവരെ കണ്ടെത്തിയ ഏറ്റവും മഹത്തായ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നത് ജനാധിപത്യമാണ് എന്നതില്‍ സംശയം ഇല്ല . ഇതിന്റെ തുടക്കം എന്നത് പുരാതന ആതന്‍സിനിന്നും ആണ്. BC 508 ല്‍ ആതന്‍സ് ഭരിച്ചിരുന്ന ക്ലേയ്സ്തനീസ് (Cleisthenes) ആണ് ആദ്യമായി ജനപങ്കാളിത്തത്തോടെ ഒരു ഭരണം സ്ഥാപിച്ചത്. ആതന്‍സിലെ പത്തു വര്‍ഗങ്ങളില്‍ നിന്നും അമ്പതു പേരെ വീതം തിരഞ്ഞെടുത്തു. അങ്ങനെ തിരഞ്ഞെടുത്ത 500 പേരുടെ ഒരു ബോഡി യെ ആതന്‍സിന്റെ ചുമതല ഏല്പിച്ചുകൊടുത്തു. ആ ബോഡിയുടെ പേര് ഡെമോക്രെഷ്യ (domokratia) എന്നായിരുന്നു. ഇതിന്റെ അര്‍ഥം ‘മുഴുവന്‍ ജനങ്ങളും’ എന്നാണ്. അവിടെ നിന്നും ആയിരുന്നു ജനാധിപത്യത്തിന്‍റെ ഉറവ പൊട്ടിയത്. പിന്നീട് അത് പല രൂപങ്ങളും പ്രാപിച്ചു ഡെമോക്രസി അഥവാ ജനങ്ങളുടെ ഭരണം എന്നായി തീര്‍ന്നു.

.
അതില്‍ ഏറ്റവും പ്രസിദ്ധമായ രണ്ടു ഭരണരീതി എന്നു പറയുന്നത് പ്രസിഡണ്ട് ഭരണവും , പാര്‍ലമെന്ററി ഭരണവുമാണ് എന്നു പറയാം. അങ്ങനെ ഉയര്‍ന്നു വന്ന ജനാതിപത്യ മൂല്യങ്ങളെ ഉയര്‍ത്തി പിടിക്കുന്നതില്‍ ബ്രിട്ടനില്‍ വന്ന ക്‌നാനായക്കാരും പിന്‍പില്‍ അല്ല എന്നു തെളിയിക്കുന്നത് ആണ് യുകെകെസിഎ തെരഞ്ഞെടുപ്പും ഈ ശനിയാഴ്ച്ച നടക്കുന്ന സ്ഥാനാര്‍ഥി സംഗമവും.