മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറൽ സെക്രട്ടറിയായി ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് നിയമനം. മുതിർന്ന നേതാവ് ദിഗ്‍വിജയ് സിംഗിനെ മാറ്റിയാണ് ഉമ്മൻ ചാണ്ടിക്കു സ്ഥാനം നൽകിയത്.

എഐസിസി ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്പോൾ പ്രവർത്തക സമിതിയിലേക്കും ഉമ്മൻ ചാണ്ടി തെരഞ്ഞെടുക്കപ്പെടും. പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതലയിൽ നിന്ന് സി.പി. ജോഷിയെയും നീക്കുകയും ചെയ്തു. പകരം ഗൗരവ് ഗൊഗോയ്ക്കാണ് ചുമതല നൽകിയിട്ടുള്ളത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ പരാജയത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം ആന്ധ്ര‍യിൽ നിയമസഭ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടിയുടെ പാടവം പ്രയോജനപ്പെടുത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചതെന്നാണ് സൂചന.

നേരത്തേ, കേരളത്തിൽനിന്നുള്ള കെ.സി. വേണുഗോപാൽ എംപിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരുന്നു. കർണാടകയുടെ ചുമതലയാണ് കെ.സി. വേണുഗോപാലിന് നൽകിയിരിക്കുന്നത്.