എത്യോപ്യന്‍ എയര്‍ലൈസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരില്‍ എന്‍വയോണ്‍മെന്റ് മിനിസ്ട്രീ കണ്‍സള്‍ട്ടന്റുമുണ്ടായിരുന്നുവെന്നത് സ്ഥിരീകരിച്ചു. ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥകൂടിയായ ശിഖ ഗാര്‍ഗിയാണ് മരണപ്പെട്ട ഇന്ത്യക്കാരില്‍ ഒരാളെന്ന് വിദേശകാര്യമന്ത്രി സുഷമാസ്വരാജ് അറിയിച്ചിരുന്നു. ശിഖ ഗാര്‍ഗിനെ കൂടാതെ വൈദ്യ പന്നഗേഷ് ഭാസ്‌ക്കര്‍, വൈദ്യ ഹന്‍സിന്‍ അന്നഗേഷ്, നുക്കവരപു മനീഷ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

നയ്‌റോബിയിലെ യുഎന്നിന്റെ പരിസ്ഥിതി പരിപാടിയില്‍ (യുഎന്‍ഇപി സമ്മേളനം) പങ്കെടുക്കാനാണ് ശിഖ ഗാര്‍ഗി എത്യോപ്യന്‍ വിമാനത്തില്‍ യാത്ര ചെയ്തത്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ശിഖ ഐക്യരാഷ്ട്രസഭയിലെ ഉദ്യോഗസ്ഥയുമാണ്. പരിസ്ഥിതി വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റാണ് ശിഖ.

എത്യോപ്യന്‍ എയര്‍ലൈസ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ഇന്ത്യാക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് ട്വീറ്റ് ചെയ്തിട്ടുണ്ട്.

എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് കെനിയന്‍ തലസ്ഥാനമായ നയ്റോബിയിലേയ്ക്ക് പോയ എത്യോപ്യന്‍ എയര്‍ലൈന്‍സ് ബോയിംഗ് 737 – ഇ ടി 302 വിമാനം തകര്‍ന്ന് 157 പേരാണ് മരിച്ചത്. എത്യോപ്യന്‍ സര്‍ക്കാരും മധ്യമങ്ങളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ആഡിസ് അബാബയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ ബിഷോഫ്റ്റുവിലാണ് ഫ്ളൈറ്റ് ഇ.ടി.302 തകര്‍ന്നുവീണത്.

149 യാത്രക്കാരും പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ 8.38ന് (പ്രാദേശിക സമയം) പുറപ്പെട്ട വിമാനവുമായി കണ്‍ട്രോള്‍ ടവറിനുള്ള ബന്ധം 8.44ഓടെ നഷ്ടമാവുകയായിരുന്നു. ആഫ്രിക്കയിലെ തന്നെ ഏറ്റവുമധികം സര്‍വീസുകള്‍ നടത്തുന്ന കമ്പനികളിലൊന്നാണ് എത്യോപ്യന്‍ എയര്‍ലൈന്‍സ്. 32 രാജ്യങ്ങളില്‍ നിന്നുള്ള യാത്രകാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.