കടപ്പാട് : ഡോക്ടർ ദീപു ഇൻഫോ ക്ലിനിക്

ശാസ്ത്രം ഇത്രയേറെ പുരോഗമിച്ചിട്ടും, മഹാമാരി വിതയ്ക്കുന്ന വൈറസിനെതിരെ ഒരു മരുന്ന് അല്ലെങ്കിൽ വാക്സിൻ ഇതുവരെ കണ്ടുപിടിക്കാനാവാത്തതെന്ത്?.

ന്യായമായ ചോദ്യം, ലോകത്തെ പിടിച്ചു കുലുക്കിയ പല മഹാമാരികളെയും ശാസ്ത്രം പിടിച്ചു കെട്ടിയിട്ടുണ്ട്. വസൂരിയെ ഉന്മൂലനം ചെയ്തു, ഫലപ്രദമായ ആന്റി ബയോട്ടിക്കുകളുടെ ആവിർഭാവവും രോഗപ്പകർച്ചയെ കുറിച്ചുള്ള ശാസ്ത്രീയമായ അറിവും ഒക്കെ കൊണ്ട് പണ്ടത്തെ വില്ലന്മാരായ പ്ളേഗും, കോളറയുമൊക്കെ നിലവിൽ ഭീഷണിയല്ല. എന്നാൽ ശാസ്ത്രത്തെ വെല്ലുന്ന മിടുക്കന്മാരാണ് വൈറസുകൾ. അതിലെ ഒടുവിലത്തെ അവതാരമായ കോവിഡ് 19 ഉണ്ടാക്കുന്ന Sars-CoV-2 കൊറോണ വൈറസിനെ തളയ്ക്കാനുള്ള, നിതാന്തപരിശ്രമത്തിലാണ് ശാസ്ത്രലോകമെന്ന് നാം അറിയണം.

ഡിസംബർ 2019 ൽ ഈ രോഗം ആവിർഭവിച്ചപ്പോൾ തൊട്ട് ശാസ്ത്രം എന്തൊക്കെ ചെയ്തു എന്ന് നോക്കാം.

ഇന്ന് നമ്മൾക്ക് കൊറോണയെക്കുറിച്ചുള്ള അറിവുകൾ പോലും, ശാസ്ത്രീയ നിരീക്ഷണ ഗവേഷണങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ഓർക്കുക. രോഗം സ്ഥിരീകരിച്ച ആദ്യ ആഴ്ച്ചകളിൽ തന്നെ, കോവിഡ്19 ഉണ്ടാക്കുന്ന വൈറസിന്റെ ജനിതക ഘടന മുഴുവനായും ചൈന കണ്ടെത്തുകയും, ലോകത്തിന് നൽകുകയും ചെയ്തിരുന്നു. ഇത് തുടർ ഗവേഷണങ്ങൾക്ക് വലിയ ഗുണകരമായി. രോഗപ്പകർച്ച എങ്ങനെ നടക്കുന്നു/ നടക്കുന്നില്ല എന്നൊക്കെയുള്ള അറിവ് ഈ മഹാമാരിയെ നേരിടുന്നതിൽ നമ്മെ സഹായിച്ചു.

3 ആഡംബര കപ്പലുകളിൽ നടന്ന രോഗബാധയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തുടക്കത്തിൽ ഗുണകരമായി. പ്രാഥമിക പഠനങ്ങളിൽ നിന്ന് നമ്മുക്ക് രോഗത്തിന്റെ ഇൻക്യുബേഷൻ കാലയളവ് അറിയാനും, അതിൽ നിന്ന് ഐസൊലേഷൻ / ക്വാറൻ്റയിൻ എത്ര നാൾ എന്ന് നിശ്ചയിക്കാനും കഴിഞ്ഞു.

ഡ്രോപ്പ്ലെറ്റ് ഇൻഫെക്ഷൻ മൂലമുള്ള പകർച്ച എന്ന അറിവ് സോഷ്യൽ സിസ്റ്റൻസിങ്ങ് എന്ന തന്ത്രം (2 മീറ്റർ ശാരീരിക അകലം) രൂപീകരിക്കാൻ സഹായിച്ചു. മാസ്കിന്റെ ശരിയായ ഉപയോഗത്തിന്റെ പ്രാധാന്യം ജനങ്ങളിൽ പ്രചരിപ്പിക്കാൻ സാധിച്ചു. ഫോമൈറ്റ് ട്രാൻസ്മിഷൻ (സ്പർശനത്തിലൂടെ, കൈകൾ മുഖേനയുള്ള പകർച്ച) കണ്ടെത്തിയത് പ്രകാരം കൈകളുടെ ശുചിത്വം എത്ര പ്രധാനം എങ്ങനെ എന്നൊക്കെ പ്രചരിപ്പിക്കാൻ സാധിച്ചു.

വൈറസിനെ കണ്ടെത്തി ജനിതക പഠനങ്ങൾ നടത്താനായത് കൊണ്ട്, രോഗ നിർണ്ണ ടെസ്റ്റുകൾ കണ്ടെത്താനായി. രണ്ടിലധികം തരം മേജർ ടെസ്റ്റുകൾ കണ്ടെത്തി അതിന്റെ സംവിധാനങ്ങൾ ഉണ്ടാക്കിയത്, നേരത്തേ രോഗം കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ രോഗവ്യാപനം നിയന്ത്രണത്തിൽ വരുത്തുന്നതിൽ പ്രധാന കാൽ വെയ്പ്പായിരുന്നു.

രോഗം ഗുരുതരമാവുന്നവർക്ക് വേണ്ട ചികിത്സാവിധികൾ, ഓക്സിജനും, വെൻ്റിലേറ്ററും ഉൾപ്പെടെയുള്ള ലൈഫ് സപ്പോർട്ട് ഇത്യാദി മുൻപേ ശാസ്ത്രം പ്രദാനം ചെയ്തിരിക്കുന്നത് കൊണ്ടാണ് രോഗം വന്ന 90 വയസ്സ് കഴിഞ്ഞവരെ പോലും നമ്മുക്ക് രക്ഷിക്കാൻ കഴിഞ്ഞത്, മരണനിരക്ക് 5 %ലും താഴെയാക്കി നിർത്താൻ കഴിയുന്നത്.

കോവിഡിനെതിരെ ചികിത്സാ വിധികൾ – ശാസ്ത്ര ലോകം എന്തൊക്കെ ആയുധങ്ങളാണ് വാർത്തെടുക്കാൻ ശ്രമിക്കുന്നത്?❓

യജ്ഞം തുടങ്ങിയിട്ടേയുള്ളൂ, വൈറസിനെ / രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനും, രോഗ നിർണ്ണയ ഉപാധികളും, മരുന്നും, വാക്സിനും നിർമ്മിക്കാനുമുള്ള ഗവേഷണങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ലോകമെമ്പാടും നടക്കുന്നു.

വാക്സിൻ ഗവേഷണങ്ങൾ

സർക്കാർ & സ്വകാര്യ ഗവേഷണ സ്ഥാപനങ്ങളടക്കം ലോകമെമ്പാടുമുള്ള 35 ലേറെ പ്രമുഖ സ്ഥാപനങ്ങളാണ് ഒരു വാക്സിന് വേണ്ടി അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറച്ച് പ്രധാന സംഭവഗതികൾ. ഇപ്പോൾതന്നെ നാല് സാധ്യതാവാക്സിനുകൾ (Candidate vaccine), മൃഗങ്ങളിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലേക്ക് വികസിപ്പിച്ചിട്ടുണ്ട്.

‘മോഡേണ’ എന്ന അമേരിക്കൻ കമ്പനി, ചൈനയിൽ നിന്ന് വൈറസിന്റെ ജനിതക ഘടന വിവരങ്ങൾ പുറത്ത് വന്ന് 42 ദിവസങ്ങൾ കൊണ്ട് പരീക്ഷണ വാക്സിൻ വികസിപ്പിച്ചെടുത്തു. മെർസ് രോഗത്തിന് വേണ്ടി വാക്‌സിൻ പഠനങ്ങൾ മുൻപ് നടത്തിയിട്ടുള്ള ഈ സ്ഥാപനത്തിന്, അതേ കൊറോണ ഗ്രൂപ്പിലുള്ള ഈ പുതിയവൈറസിനെതിരെയും കാലതാമസമില്ലാതെ, ഒരു സാധ്യതാ വാക്സിൻ കണ്ടെത്താനായി. മനുഷ്യരിൽ ഈ വാക്സിൻ പരീക്ഷിച്ചു തുടങ്ങി.

അതുപോലെ ‘നോവാവാക്സ്’ എന്ന കമ്പനിയ്ക്ക്, ഉടനടി പരീക്ഷണങ്ങൾ തുടങ്ങാവുന്ന ഘട്ടത്തിലുള്ള ഒന്നിലധികം സാധ്യതാ വാക്സിനുകളുമുണ്ട്. ഇവർ മുൻപ് സാർസ് രോഗത്തിനെതിരെയുള്ള വാക്സിൻ പഠനങ്ങൾ നടത്തിയിരുന്നു. സാർസ് വൈറസും ഇപ്പോഴത്തെ കോവിഡ് വൈറസും 80 മുതൽ 90% വരെ സാമ്യമുള്ളവയാണ്.

Altimmune എന്ന US കമ്പനി മൂക്കിലൂടെ സ്പ്രേ ആയി പ്രയോഗിക്കുന്ന ഒരു വാക്സിന്റെ ആദ്യ പരീക്ഷണഘട്ടങ്ങളിലാണ്.

Inovio എന്ന കമ്പനി വികസിപ്പിക്കുന്ന ചൈനയിൽ നിന്നുള്ള ആദ്യ കോവിഡ് – 19 വാക്സിൻ, ഏപ്രിൽ മുതൽ മനുഷ്യരിൽ പരീക്ഷിക്കപ്പെടും എന്നു കരുതുന്നു.

സാധാരണയായി ഒരു പുതിയ വാക്സീൻ പല ഘട്ടങ്ങളിലായി വികസിപ്പിച്ചെടുക്കുവാൻ ചുരുക്കം ഒരു വർഷമെങ്കിലും വേണം. എന്നാൽ, മേൽപറഞ്ഞവയിൽ ഏതെങ്കിലും ഒന്ന് ഫലപ്രദമാണെന്ന് വന്നാൽ, സാധാരണ ഉണ്ടാവുന്നത്ര കാലതാമസമില്ലാതെ തന്നെ കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുവാൻ സാധിച്ചേക്കും.

മരുന്നുകൾ / മരുന്നു ഗവേഷണങ്ങൾ

പൂർണ്ണ സൗഖ്യം നൽകുന്ന, ആന്റി വൈറൽ ഗണത്തിൽ പെടുന്ന മരുന്നുകൾ ഈ രോഗത്തിനെതിരെ ഇതുവരെ കണ്ടെത്തിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ ഫലപ്രദമാകാൻ സാധ്യതയുള്ള, പുതിയതും പഴയതുമായ പല മരുന്നുകളും ഇതിന് ഉപയോഗിക്കാമോ എന്ന വൈദ്യശാസ്ത്രരംഗം തിരഞ്ഞു കൊണ്ടേ ഇരിക്കുകയാണ്.

ആൻ്റി വൈറൽ മരുന്നുകൾ

ലോപ്പിനാവിർ-റിട്ടോനാവിർ –

എച്ച്ഐവി ക്കെതിരെ ഉപയോഗിക്കുന്ന ലോപ്പിനാവിർ-റിട്ടോനാവിർ എന്ന മരുന്ന്, കോവിഡിനെതിരെ ഫലപ്രദമായേക്കാമെന്ന് ആദ്യകാല ഫലങ്ങൾ പറഞ്ഞിരുന്നു.

എന്നാൽ ഈയടുത്ത് ചൈനയിൽ 199 പേരിൽ നടത്തിയ പതിനാല് ദിവസം നീണ്ട പഠനത്തിൽ, ഇതിന് പ്രത്യേകമായ ഒരു ഒരു ഗുണം ഉള്ളതായി തെളിയിക്കാൻ സാധിച്ചില്ല.

എന്നാൽ ഫലപ്രാപ്തി തെളിയിക്കുന്ന മതിയായ തെളിവുകൾ പഠനങ്ങളിലൂടെ ലഭിച്ചില്ലെങ്കിൽ, ആ സിദ്ധാന്തം മാറ്റിവെച്ച് , പുതിയ സാധ്യതകളിലേക്ക് നീങ്ങുന്നതാണ് ശാസ്ത്രത്തിൻറെ രീതി.

റെംഡെസ്‌വിർ (Remdesvir)

എബോള സമയത്ത് വികസിപ്പിച്ചെടുത്ത ആൻ്റി വൈറൽ മരുന്നാണിത്. ചൈനയിൽ ഈ മരുന്നുപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലുകൾ രോഗികളിൽ നടക്കുന്നുണ്ട്. അമേരിക്കയിലെ National Institutes of Health (NIH) in Bethesda യിലെയും നെബ്രാസ്ക മെഡിക്കൽ സെന്ററിലെയും വിദഗ്ദ്ധർ ഈ മരുന്നിൻറെ ഫലപ്രാപ്തിയെ കുറിച്ചു പഠനം നടത്തുന്നു.

മാർച്ചു മുതൽ 1000 ത്തോളം രോഗികളെ ഉൾപ്പെടുത്തി ലോക വ്യാപകമായി ഈ മരുന്നിൻ്റെ ഫലപ്രാപ്തി അന്വേഷിക്കുന്ന പഠനം നടത്തും.

Flavilavir

നിലവിൽ ഈ മരുന്ന്, ചൈനയിൽ കോവിഡ് 19 നെതിരെ അംഗീകൃതമാണ്. RNA-dependent RNA polymerase or the RdRp യെ പ്രതിരോധിക്കും വഴിയാണീ മരുന്ന് പ്രവർത്തിക്കുന്നത്. മുൻപ് ഇൻഫ്ലുവൻസയ്ക്ക് എതിരേ ജപ്പാനിലും, ചൈനയിലും ഈ മരുന്ന് ഉപയോഗിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ നടന്നു വരുന്നു.

മോണോ ക്ളോണൽ ആന്റി ബോഡി

Sarilumab – റീജനറോൺ & സനോഫി എന്നീ പ്രമുഖ കമ്പിനികൾ സംയുക്തമായി സരിലുമാബ് – എന്ന ഹ്യൂമൻ മോണോ ക്ലോണൽ ആൻറിബോഡിയുടെ ഫലപ്രാപ്തി ഗുരുതരാവസ്ഥയിലുള്ള 400 ഓളം കോവിഡ് 19 രോഗികളിൽ പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഇൻറർലൂക്കിൻ – 6 റിസപ്റ്റർ ബ്ലോക്ക് ചെയ്യുന്ന ആക്ഷനാണ് ഉപയോഗപ്പെടുത്തുന്നത്.

Tocilizumab:-

സമാന തത്വം ഉപയോഗപ്പെടുത്തി ചൈനയിൽ IL – 6 റിസപ്റ്റർ ആൻ്റിബോഡി ടോസിലിസുമാബ് ഉപയോഗിച്ച് നടത്തിയ ഒരു പ്രാഥമിക പഠനം ആശാവഹം ആയിരുന്നു. 75% രോഗികൾക്കും ഓക്സിജൻ കൊടുക്കേണ്ടി വരുന്നതിൻ്റെ ആവശ്യകത കുറയുന്നതായി നിരീക്ഷിക്കപ്പെട്ടു. ഇതിനെ തുടർന്ന് ഈ ചികിത്സാവിധി ചൈനയുടെ ദേശീയ ചികിത്സാ മാനദണ്ഡങ്ങളിൽ ചേർത്തിരുന്നു. ശ്വാസകോശ രോഗബാധയുടെ ഗുരുതരാവസ്ഥ കുറയ്ക്കാൻ ഈ മരുന്നുകൾ ഗുണം ചെയ്തേക്കും എന്നാണ് പ്രതീക്ഷ.

എ പി എൻ O1 (APN01)

ആസ്ട്രിയൻ കമ്പനിയായ Apeiron Biologics ഉൽപ്പാദിപ്പിക്കുന്ന ഈ മരുന്നിന് ആസ്ട്രിയ, ഡെൻമാർക്ക്, ജർമ്മനി എന്നിവിടങ്ങളിൽ ഫേസ് II ക്ലിനിക്കൽ ട്രയൽ നടത്താനുള്ള അനുമതി ആയി.

APN01 എന്നത് human angiotensin-converting enzyme 2 (rhACE2) ൻ്റെ ഒരു റീകോമ്പിനൻ്റ് ഫോം ആണ്.

തത്വത്തിൽ ഈ മരുന്നിന് വൈറസിൻ്റെ കോശങ്ങളിലുള്ള ആക്രണം ചെറുക്കാനും അതുവഴി ശ്വാസകോശത്തിനുണ്ടാവുന്ന കേട് പാട് കുറയ്ക്കാനും കഴിയും. ആയതിനാൽ കോവിഡ് ഗുരുതമായി ബാധിച്ച 200 ഓളം രോഗികളിലാവും ഇത് പരീക്ഷിക്കുക.

മെഗാ ക്ലിനിക്കൽ ട്രയൽ

ലോകാരോഗ്യ സംഘന തുടക്കം കുറിച്ചിരിക്കുന്ന “സോളിഡാരിറ്റി ” എന്ന മെഗാ ക്ലിനിക്കൽ ട്രയൽ നിലവിലെ വലിയ സംരംഭങ്ങളിലൊന്നാണിത്. 4 വത്യസ്ത മരുന്നുകൾ & അവയുടെ കോമ്പിനേഷൻസ് പഠനവിധേയമാകും.

ലോപ്പിനാവിർ, റിറ്റോനാവിർ

ഇൻ്റർഫെറോൺ ബീറ്റ & ക്ലോറോക്വിൻ എന്നിവയാണ് അവ. ഇവയെ നിലവിലുള്ള സ്റ്റാൻഡാർഡ് കെയറുമായി താരതമ്യം ചെയ്യുകയും ചെയ്യും.

അന്തർദേശീയ തലത്തിലുള്ള കമ്മിറ്റിയുടെ മേൽ നോട്ടത്തിൽ ഇന്ത്യ, തായ്ലൻഡ്‌, അർജൻ്റിന, ബഹറിൻ, കാനഡ, ഫ്രാൻസ്, ഇറാൻ, നോർവേ, സൗത്ത് ആഫ്രിക്ക, സ്പെയിൻ, സ്വിറ്റ്സർലൻ്റ് എന്നീ രാജ്യങ്ങളിലാവും പഠനം നടക്കുക.

ഇന്റർഫെറോൺ ആൽഫ 2B

antiviral recombinant Interferon alfa 2B (IFNrec),

ക്യൂബയിൽ നിന്നുള്ള ” അത്ഭുതമരുന്നായി ചിലരിതിനെ അടുത്തയിടെ പ്രചരിപ്പിച്ചിരുന്നു. ഇതെത്തിക്കാൻ കേരള സർക്കാർ ശ്രമിക്കുന്നു എന്ന വാർത്തകളും കേട്ടിരുന്നു. എന്നാലീ മരുന്ന് അത്ഭുത രോഗശാന്തി നൽകുന്ന ഒന്നല്ല, 39 വർഷമായി ക്യൂബയിൽ HIV, ഹെപ്പറ്റൈറ്റിസ് ഇത്യാദി വൈറൽ രോഗങ്ങൾക്ക് നൽകി പോരുന്ന ഒന്നാണ്.

കോവിഡിനെതിരെ ചൈനയിൽ പ്രയോഗിച്ച 30 തരം മരുന്നുകളിലൊന്നായി ഇതും ഉണ്ടായിരുന്നു. ഇറ്റലിയിലും സ്പെയിനിലും ഈ ചികിത്സ പ്രയോഗിച്ചിരുന്നു.

എന്നാൽ കോവിഡിനെതിരെയുള്ള ഫലപ്രാപ്തി സംബന്ധിച്ച ശാസ്ത്രീയ പഠനങ്ങൾ വരേണ്ടതുണ്ട്.

ഹൈഡ്രോക്സി ക്ലോറോക്വിൻ (HCQ)- മുൻപേ തന്നെ വിവാദങ്ങളിൽ പെട്ട ഈ മരുന്നിനെ കുറിച്ച് 2 പോസ്റ്റ് ഇൻഫോ ക്ലിനിക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

US ലുള്ള Patient-Centered Outcomes Research Institute (PCORI) എന്ന സംഘടന $50 million തുകയാണ് HCQ ആരോഗ്യ പ്രവർത്തകരിൽ കോവിഡ് പ്രതിരോധത്തിന് ഉതകുമോ എന്ന ശാസ്ത്രീയ പഠനത്തിനായി നീക്കി വെച്ചിരിക്കുന്നത്.

കൺവാലസെൻ്റ് സിറം

രോഗം ഭേദമായവരുടെ സീറം എടുത്ത്, മറ്റൊരു വ്യക്തിയിൽ കുത്തിവെച്ചാൽ, തത്വത്തിൽ അതിലെ ആന്റിബോഡികൾ, രോഗത്തിൽ നിന്ന് സംരക്ഷണം നല്കുമെന്നതാണ് “കൻവാലസന്റ് സീറ” ഉപയോഗിക്കുന്നതിന്റെ പിന്നിലെ ആശയം.

ഏറെ മുന്നേ വാക്സിനുകൾ കണ്ടെത്തുന്നുതിന് മുൻപ്, ചില രോഗങ്ങൾക്കായി ഇത്തരം ചികിത്സാ രീതി ഉപയോഗിച്ചിരുന്നു.

എന്നാൽ കോവിഡ് 19 എന്ന ഈ രോഗത്തിന്, രോഗമുക്തി നേടിയവരുടെ, സീറം ഉപയോഗിക്കുന്നത് ഫലപ്രദമാണോ എന്നത് പഠിച്ച് വരുന്നതേയുള്ളൂ. രോഗ ലക്ഷണങ്ങൾ തുടങ്ങിയതിനുശേഷം ചികിത്സയ്ക്കായി സീറം നൽകുന്നതിന് വലിയ നേട്ടം ഉണ്ടോ എന്നതിന് സംശയമുണ്ട്.

എന്നാൽ രോഗം ഉണ്ടാവുന്നതിനു മുൻപ്, രോഗസാധ്യത ഉള്ളവർക്ക് സീറം നൽകുകയാണെങ്കിൽ ഒരു പക്ഷേ രോഗ ലക്ഷണങ്ങൾ വരുന്നതിൽ നിന്നുമോ, രോഗം മൂർച്ഛിക്കുന്നതിൽ നിന്നുമോ സംരക്ഷണം ലഭിച്ചേക്കാം.

സിറത്തിൽ നിന്ന് മോണോ ക്ലോണൽ ആൻ്റിബോഡി

സീറത്തിൽ നിന്ന്, നിന്ന് monoclonal ആൻറി ബോഡികൾ ഉണ്ടാക്കി, അവയും ഈ രോഗത്തിന് ഫലപ്രദമാണോ എന്ന് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു

ഐവർമെക്റ്റിൻ

സാധ്യത മരുന്നായി കണ്ടെത്തിയ മറ്റൊന്ന്, വിരകൾക്കെതിരെ മുൻപ് ഉപയോഗിച്ചിരുന്ന ഐവർമെക്റ്റിൻ എന്ന മരുന്നാണ്. ശരീരത്തിനു പുറത്ത് ലാബിലെ കൾച്ചർ മീഡിയയിൽ ഈ മരുന്ന് കോവിഡ് ഉണ്ടാക്കുന്ന സാർ കോ.വി 2 നെ നശിപ്പിക്കുന്നതായി കാണാൻ സാധിച്ചിട്ടുണ്ട് ഉണ്ട്.

എന്നാൽ മനുഷ്യരിലെ പരീക്ഷണങ്ങളിൽ ഫലപ്രദമാണോ എന്നു തുടങ്ങി, ഏതളവിൽ എത്ര സുരക്ഷിതമായി നൽകാമെന്നും, ചികിത്സ എങ്ങനെ ഉപയോഗിക്കണമെന്നും വിശദാംശങ്ങൾ കൂടുതൽ പഠനങ്ങൾക്ക് വിധേയമാക്കാനിരിക്കുന്നതേയുള്ളൂ.

BCG വാക്സിൻ

വിസ്താരഭയം കൊണ്ട് മറ്റു ചില അപ്രധാന വസ്തുതകൾ ഒഴിവാക്കുന്നു. ഒന്നോർക്കുക ഭാവി ഇരുളടഞ്ഞതല്ല മറിച്ച് പ്രത്യാശാ കാരണങ്ങളാൽ പ്രഭാപൂരിതമാണ്, വെളിച്ചം നിറയ്ക്കാൻ ലോകമെമ്പാടുമുള്ള ആധുനിക വൈദ്യശാസ്ത്രം മുന്നിലുണ്ട്.

ഡോ: ദീപു സദാശിവൻ Deepu Sadasivan & ഡോ: നവ്യ തൈക്കാട്ടിൽ Navya Thaikattil- ഇന്‍ഫോക്ലിനിക്കിന് വേണ്ടി തയ്യാറാക്കിയത്.