ന്യൂയോര്‍ക്ക്: സര്‍വകലാശാലയിലെ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചുമാറ്റി വിദ്യാര്‍ഥിനിയുടെ പ്രതിഷേധം. ലെറ്റിഷ്യ എന്ന വിദ്യാര്‍ഥിനിയാണ് ക്ലാസ് മുറിയില്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. കലാലയത്തിനുള്ളില്‍ തന്‍റെ വസ്ത്രധാരണം ചോദ്യം ചെയ്ത പ്രൊഫസറുടെ പ്രകോപനമാണ് ലെറ്റീഷ്യയെ ഇത്തരം പ്രതിഷേധത്തിലേക്ക് നയിച്ചത്.കോര്‍ണല്‍ സര്‍വകലാശാലയാണ് നാടകീയ പ്രതിഷേധത്തിന് വേദിയായത്.

അടിവസ്ത്രം ഒഴിച്ചുള്ള വസ്ത്രങ്ങള്‍ അഴിച്ചുവച്ച് ലെറ്റീഷ്യ പ്രബന്ധം അവതരിപ്പിച്ചു. ഇറക്കം കുറഞ്ഞ വസ്ത്രമാണ് താന്‍ ധരിച്ചിരിക്കുന്നത് എന്നായിരുന്നു പ്രഫസറുടെ ആക്ഷേപം. ഇത്തരം വസ്ത്രം ധരിക്കുന്നത് തുറിച്ചു നോട്ടത്തിന് ഇടയാക്കുമെന്നും തിസിസ് അവതരണത്തില്‍ നിന്നുള്ള ശ്രദ്ധ മാറാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും പ്രഫസര്‍ കുറ്റപ്പെടുത്തിയെന്ന് ലെറ്റീഷ്യ കുറിച്ചു.

ലോകത്തിന്‍റെ എല്ലാ കോണുകളിലും അധ്യാപകര്‍ ഇത്തരത്തില്‍ വിദ്യാര്‍ഥിനികളുടെ വസ്ത്രത്തില്‍ ലൈംഗികത കാണുന്നുണ്ടെന്നും അതിനോടുള്ള തന്‍റെ പ്രതിഷേധമാണ് ഇതെന്നും ലെറ്റീഷ്യ അഭിപ്രായപ്പെട്ടു. സ്ത്രീകളോട് കാണിക്കുന്ന വിവേചനത്തിനെതിരെ അതിശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു.

എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെ സംഭവത്തിൽ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.