ന്യൂഡല്‍ഹി: വാഗ്ദാനങ്ങളുടെ പെരുമഴയുമായി അരുണ്‍ ജെയ്റ്റിലിയുടെ അവസാന ബജറ്റ്. പുതിയ ബജറ്റില്‍ കാര്‍ഷിക-ആരോഗ്യ മേഖലകള്‍ക്കാണ് പ്രാമുഖ്യം. 2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന ബജറ്റ് പ്രഖ്യാപന വേളയില്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുന്‍പും ജെയ്റ്റിലി ഇതേ പ്രഖ്യാപനം നടത്തിയിരുന്നു. കാര്‍ഷിക വിപണി വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. കാര്‍ഷിക മേഖലയുടെ വികസിനത്തിനായി ഓപറേഷന്‍ ഗ്രീന്‍ പദ്ധതി ആവിശ്കരിക്കും ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് നീക്കിവെക്കുക. പുതിയ സാമ്പത്തിക വര്‍ഷം കാര്‍ഷിക വായ്പക്കായി 11.8 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

മത്സ്യമേഖലയ്ക്കും കന്നുകാലി വളര്‍ത്തല്‍ മേഖലയ്ക്കുമായി 10000 കോടി രൂപ ബജറ്റ് വകയിരുത്തിയിട്ടുണ്ട്. വിലയിടിവ് കാര്യമായി കാര്‍ഷിക മേഖലയെ രക്ഷിക്കുന്നതിനായി താങ്ങ് വില ഒന്നര ഇരട്ടിയാക്കും. ഇതു വഴി വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കാന്‍ കഴിയും. ഭക്ഷ്യധ്യാന്യ സംസ്‌ക്കരണത്തിനായുള്ള നീക്കിയിരിപ്പ് വിഹിതം ഇരട്ടിയാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാന്‍ 42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. കാര്‍ഷിക മേഖലയില്‍ നിന്ന് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് വാഗ്ദാനങ്ങള്‍.

ക്ഷയരോഗികള്‍ക്കായി പോഷകാഹാര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി ബജറ്റില്‍ 500 കോടി രൂപയാണ് മാറ്റിവെക്കുക. കൂടാതെ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസിയും പ്രഖ്യാപിച്ചിട്ടുണ്ട്. പട്ടികജാതി പട്ടികവര്‍ഗ ക്ഷേമപദ്ധതികള്‍ക്കുള്ള തുക 50 ശതമാനം വര്‍ദ്ധിപ്പിച്ചു. ഡല്‍ഹിയിലെ കടുത്ത മലിനീകരണ പ്രശ്‌നം നിയന്ത്രിക്കുന്നതാനായി ഓപ്പറേഷന്‍ ഗ്രിന്‍ പാക്കേജ്, ഇതിനായി 500 കോടി രൂപയാണ് നിക്കിവെച്ചിരിക്കുന്നത്.