വാഷിങ്ടണ്‍: വൈറ്റ് ഹൗസിനു മുന്നില്‍ വെച്ച് യുവാവ് സ്വയം വെടിവെച്ചു മരിച്ചു. വൈറ്റ് ഹൗസിന് മുന്നില്‍ വന്‍ ജന തിരക്കുള്ള സമയത്താണ് ഇയാള്‍ സ്വയം വെടിയുതിര്‍ത്തത്. വിനോദ സഞ്ചാരികള്‍ക്കൊന്നും സംഭവത്തില്‍ പരിക്കേറ്റിട്ടില്ല. ഇയാളെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഉടന്‍ തന്നെ ബന്ധുക്കളെ വിവരം അറിയിക്കുമെന്നും പോലീസ് വക്താവ് അറിയിച്ചു.

പ്രദേശിക സമയം 11.46 ഓടെ ഇയാള്‍ വൈറ്റ് ഹൗസിന്റെ വടക്കുഭാഗത്തെ മതിലിന് അടുത്ത് എത്തുകയും കയ്യില്‍ കരുതിയിരുന്ന കൈത്തോക്ക് ഉപയോഗിച്ച് സ്വയം വെടിവെയ്ക്കുകയുമായിരുന്നു. ഇയാള്‍ സ്വയം വെടിവെച്ചയുടന്‍ അടുത്തുണ്ടായിരുന്ന മെഡിക്കല്‍ സം?ഘം പാഞ്ഞെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആത്മഹത്യയുടെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ് സന്ദര്‍ശിക്കാന്‍ ദിവസവും നൂറ് കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പരിശോധനയ്ക്കായി നിരവധി സുരക്ഷ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിനും സമീപ പ്രദേശങ്ങളിലും ഉണ്ടെങ്കിലും കൊല്ലപ്പെട്ട വ്യക്തിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ നേരത്തെ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി സ്വയം വെടിവെച്ചു മരിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം.